കൊച്ചി: കേരളത്തിന്റെ തീരപ്രദേശത്ത് കടലാക്രമണവും തീര ശോഷണവും അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിനായി സര്‍ക്കാരിന്റെ അടിയന്തര ശ്രദ്ധ ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ്പ് ഡോ.ജോസഫ് കരിയില്‍ തീര സംരക്ഷണത്തിന്റെ ചുമതലയുള്ള ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് കത്തെഴുതി.
ഈ മാസവും ഓഗസ്റ്റിലും ഉണ്ടാകാന്‍ സാധ്യതയുള്ള കടലേറ്റത്തിന്റെ പ്രത്യാഘാതങ്ങളെ പ്രതിരോധിക്കുന്നതിനും അവമൂലം ജനങ്ങള്‍ക്ക് ഉണ്ടാകാനിടയുള്ള ദുരിതങ്ങളില്‍ ആശ്വാസം നല്‍കാനുമുള്ള കരുതല്‍ നടപടി സ്വീകരിക്കാന്‍ ജില്ലാ ഭരണ സംവിധാനങ്ങള്‍ ഒരുങ്ങേണ്ടതുണ്ടെന്നും അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെയുള്ള തീര സംരക്ഷണ പദ്ധതി ഭാഗികമായിട്ടെങ്കിലും തുടങ്ങാനായത് ആശ്വാസകരമാണ്. എന്നാല്‍ കടല്‍ കയറ്റം രൂക്ഷമായ കണ്ണമാലി പ്രദേശത്തുള്ളവര്‍ക്ക് സഹായമെത്തണം. ഇപ്പോള്‍ നടപ്പാക്കുന്ന തീര സംരക്ഷണ പദ്ധതിയില്‍ ഈ പ്രദേശം ഉള്‍പ്പെട്ടിട്ടില്ല.
പദ്ധതി വിഭാവനം ചെയ്ത രീതിയില്‍ തന്നെ ഫോര്‍ട്ടുകൊച്ചി വരെ പൂര്‍ത്തിയാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്നും ഡോ.ജോസഫ് കരിയില്‍ ആവശ്യപ്പെട്ടു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26