റുഷ്ദിയെ കുത്തിവീഴ്ത്തിയത് ഷിയാ തീവ്രവാദിയായ ഇരുപത്തിനാലുകാരന്‍; വീണ്ടും ചര്‍ച്ചയായി ഖൊമേനിയുടെ 33 വര്‍ഷം മുമ്പത്തെ ഫത്വ

റുഷ്ദിയെ കുത്തിവീഴ്ത്തിയത് ഷിയാ തീവ്രവാദിയായ ഇരുപത്തിനാലുകാരന്‍; വീണ്ടും ചര്‍ച്ചയായി ഖൊമേനിയുടെ 33 വര്‍ഷം മുമ്പത്തെ ഫത്വ

ന്യൂയോര്‍ക്ക്: പൊതു ചടങ്ങില്‍ പ്രസംഗിക്കുന്നതിനിടെ കഴുത്തില്‍ കുത്തേറ്റ് ഇന്ത്യന്‍ ഇംഗ്ലീഷ് എഴുത്തുകാരനായ സല്‍മാന്‍ റുഷ്ദി ഗുരുതരാവസ്ഥയില്‍ തുടരുമ്പോള്‍ 33 വര്‍ഷം മുമ്പ് അദ്ദേഹത്തിനെതിരെ ഇറാന്‍ പുറപ്പെടുവിച്ച ഫത്വ വീണ്ടും ചര്‍ച്ചയാവുകയാണ്.

റുഷ്ദി എഴുതിയ 'സാത്താനിക് വേഴ്സസ്' എന്ന പുസ്തകമാണ് ഇറാന്റെ പരമോന്നത നേതാവായ ആയത്തുല്ല ഖൊമേനിയെ ചൊടിപ്പിച്ചത്. ഇറാന്‍ പുസ്തകം നിരോധിച്ചതിനു പിന്നാലെയാണ് റുഷ്ദിയെ വധിക്കാന്‍ ഖൊമേനി ഫത്വ (മത ശാസന) പുറപ്പെടുവിച്ചത്.

റുഷ്ദിയുടെ നോവല്‍ പ്രവാചക നിന്ദയാണെന്നും അത് എഴുതിയവരെയും പ്രസിദ്ധീകരിച്ചവരെയും വധശിക്ഷയ്ക്കു വിധേയമാക്കണം എന്നുമായിരുന്നു ഫത്വ. 28 ലക്ഷം ഡോളറാണ് റുഷ്ദിയെ വധിക്കുന്നയാള്‍ക്ക് പാരിതോഷികം പ്രഖ്യാപിച്ചിരുന്നത്.

റുഷ്ദിയുടെ നാലാമത്തെ പുസ്തകമായി 1988 ലാണ് 'സാത്താനിക് വേഴ്സസ്' പ്രസിദ്ധീകരിച്ചത്. 1989 ഫെബ്രുവരി 14 നാണ് റുഷ്ദിയെ വധിക്കാന്‍ ഖൊമേനി ഫത്വ പുറപ്പെടുവിച്ചത്.

വധഭീഷണി ഉയര്‍ന്നതോടെ കുറച്ചു നാള്‍ റുഷ്ദി ബ്രിട്ടനില്‍ ഒളിവില്‍ കഴിഞ്ഞു. ജോസഫ് ആന്റണ്‍ എന്ന പേരില്‍ പല സ്ഥലങ്ങളില്‍ മാറിമാറിയായിരുന്നു താമസം. കഴിഞ്ഞ 20 വര്‍ഷമായി ന്യൂയോര്‍ക്കിലാണു താമസം. 2016 ല്‍ യു.എസ് പൗരത്വവും സ്വീകരിച്ചു.

ഒളിവു ജീവിതം വിട്ട് 1991 ല്‍ റുഷ്ദി പുറത്തു വന്നു. തൊട്ടടുത്ത വര്‍ഷം അദ്ദേഹത്തിന്റെ ജാപ്പനീസ് വിവര്‍ത്തകന്‍ കൊല്ലപ്പെട്ടു. ദിവസങ്ങള്‍ക്കുള്ളില്‍ ഇറ്റാലിയന്‍ വിവര്‍ത്തകന്‌  കുത്തേറ്റു. രണ്ടു വര്‍ഷത്തിനു ശേഷം നോര്‍വീജിയന്‍ പ്രസാധകന് വെടിയേറ്റു.

പുസ്തകം തുര്‍ക്കി ഭാഷയിലേക്കു വിവര്‍ത്തനം ചെയ്യാന്‍ ഒരുങ്ങിയ അസീസ് നെസിന്‍ എന്ന വ്യക്തി താമസിച്ച ഹോട്ടലിന് 1993 ല്‍ പ്രതിഷേധക്കാര്‍ തീവച്ചു. എങ്കിലും കുറെക്കാലമായി വലിയ പ്രശ്നങ്ങളില്ലാതെ ന്യൂയോര്‍ക്കില്‍ സമാധാന ജീവിതം നയിച്ചുവരികയായിരുന്നു ഇസ്ലാമിസ്റ്റുകളുടെ നോട്ടപ്പുള്ളിയായ സല്‍മാന്‍ റുഷ്ദി.

വെള്ളിയാഴ്ച ഇന്ത്യന്‍ സമയം രാത്രി 8.30 ന് ഷട്ടോക്വ വിദ്യാഭ്യാസ കേന്ദ്രത്തിലെ ചടങ്ങിനിടെ വേദിയിലേക്കു പാഞ്ഞെത്തിയ അക്രമി റുഷ്ദിയെ കഴുത്തില്‍ കുത്തി വീഴ്ത്തുകയായിരുന്നു. ന്യൂജഴ്സിയില്‍ നിന്നുള്ള ഹാദി മതര്‍ എന്ന ഇരുപത്തിനാലുകാരനാണ് പിടിയിലായ പ്രതി.

ഇയാള്‍ ഷിയാ തീവ്രവാദത്തോടും ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ ചിട്ടകളോടും അനുഭാവം പുലര്‍ത്തിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ആക്രമണത്തിന് ഖൊമേനിയുടെ ഫത്വയുമായി ബന്ധമുണ്ടോയെന്ന് വ്യക്തമല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.