'ഡിജിറ്റല്‍ അറസ്റ്റ്'കേസില്‍ ഇന്ത്യയിലെ ആദ്യ കോടതി വിധി വന്നു; ഒന്‍പത് പേര്‍ കുറ്റക്കാര്‍

'ഡിജിറ്റല്‍ അറസ്റ്റ്'കേസില്‍ ഇന്ത്യയിലെ ആദ്യ കോടതി വിധി വന്നു; ഒന്‍പത് പേര്‍ കുറ്റക്കാര്‍

കൊല്‍ക്കത്ത: ഒരു കോടി രൂപ തട്ടിയ 'ഡിജിറ്റല്‍ അറസ്റ്റ്' തട്ടിപ്പ് കേസില്‍ ഒമ്പത് പേരെ കല്യാണി സബ്-ഡിവിഷണല്‍ കോടതി കുറ്റക്കാരെന്ന് കണ്ടെത്തി. 'ഡിജിറ്റല്‍ അറസ്റ്റ്' കേസില്‍ ഇന്ത്യയിലെ ആദ്യത്തെ കോടതി വിധിയാണിത്. മഹാരാഷ്ട്രയില്‍ നിന്ന് നാല് പേര്‍, ഹരിയാനയില്‍ നിന്ന് മൂന്ന് പേര്‍, ഗുജറാത്തില്‍ നിന്ന് രണ്ട് പേര്‍ എന്നിവരാണ് കുറ്റക്കാരായി കോടതി കണ്ടെത്തിയത്.

റിട്ടയര്‍ ചെയ്ത കാര്‍ഷിക ശാസ്ത്രജ്ഞനായ പാര്‍ത്ഥ കുമാര്‍ മുഖോപാധ്യായയില്‍ നിന്ന് 'ഡിജിറ്റല്‍ അറസ്റ്റി'ലൂടെ ഒരു കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. ഭാരതീയ ന്യായ സംഹിതയുടെയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി നിയമത്തിന്റെയും വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇവര്‍ക്കെതിരെ കുറ്റം ചുമത്തിയിരിക്കുന്നത്.

ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ ഒരു കോടി രൂപ നഷ്ടപ്പെട്ടതായി മുതിര്‍ന്ന പൗരന്‍ 2024 ല്‍ നല്‍കിയ പരാതിയില്‍ നിന്നാണ് സൈബര്‍ തട്ടിപ്പ് അന്വേഷണം ആരംഭിച്ചതെന്ന് റാണാഘട്ട് എസ്പി സിദ്ധാര്‍ത്ഥ് ധപോല പറഞ്ഞു. ഒരു മാസം നീണ്ട അന്വേഷണത്തിലൂടെ ബംഗാള്‍ പൊലീസ് മഹാരാഷ്ട്ര, ഹരിയാന, ഗുജറാത്ത്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നായി ഒരു സ്ത്രീയടക്കം 13 പേരെ പിടികൂടിയിരുന്നു.

പ്രതികളെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. ആര്‍ക്കും ജാമ്യം അനുവദിച്ചിരുന്നില്ല. കസ്റ്റഡിയിലുള്ള പ്രതികളുടെ വിചാരണ ഫെബ്രുവരി 24 ന് ആരംഭിച്ചിരുന്നു. പണം രാജ്യത്തിന് പുറത്തേക്ക് പോയതിനാല്‍ ഇത് കടുത്ത സാമ്പത്തിക കുറ്റകൃത്യമാണെന്നും എസ്പി പറഞ്ഞു.

പാര്‍ത്ഥ കുമാര്‍ മുഖോപാധ്യായയ്ക്ക് 2024 ഒക്ടോബര്‍ 19 ന് ഒരു ഫോണ്‍ കോള്‍ ലഭിക്കുന്നതാണ് സംഭവങ്ങളുടെ തുടക്കം. മുംബൈയിലെ അന്ധേരി പൊലീസ് സ്റ്റേഷനിലെ എസ്‌ഐ ഹേംരാജ് കോലി എന്ന് സ്വയം പരിചയപ്പെടുത്തി ഒരു വാട്ട്സ്ആപ്പ് നമ്പറില്‍ നിന്ന് വിളിച്ച ഇയാള്‍ 'ഡിജിറ്റല്‍ അറസ്റ്റ്' ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ഒരു കോടി രൂപ ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതാണ് പരാതിക്ക് ആധാരമായ സംഭവം.

ഈ അക്കൗണ്ടുകളിലൂടെ 108 ഇരകളെ കബളിപ്പിച്ചതായി ദേശീയ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിങ് പോര്‍ട്ടല്‍ പിന്നീട് കണ്ടെത്തുകയുണ്ടായി. കോളുകള്‍ വന്നത് കംബോഡിയയില്‍ നിന്നാണെങ്കിലും വാട്ട്സ്ആപ്പ് നമ്പര്‍ ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനിയുടെ സിമ്മുമായി ബന്ധിപ്പിച്ചതായിരുന്നു. കംബോഡിയയിലെ തട്ടിപ്പുകാരാണ് കുറ്റകൃത്യങ്ങള്‍ നടത്തുന്നതെന്ന് തോന്നുമെങ്കിലും, ബംഗാളിയിലും ഹിന്ദിയിലുമുള്ള അവരുടെ പ്രാവീണ്യമാണ് സംശയത്തിന് ഇടയാക്കിയത്.


1 വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.