ലവീവില്‍ ഒറേഷ്നിക് മിസൈല്‍ പ്രയോഗിച്ച് റഷ്യ; യൂറോപ്പിന്റെ തന്നെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഉക്രെയ്ന്‍

ലവീവില്‍ ഒറേഷ്നിക് മിസൈല്‍ പ്രയോഗിച്ച് റഷ്യ; യൂറോപ്പിന്റെ തന്നെ സുരക്ഷയ്ക്ക് ഭീഷണിയെന്ന് ഉക്രെയ്ന്‍

അതിമാരകമായ ഈ മിസൈല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നവയാണ്.

കീവ്: പടിഞ്ഞാറന്‍ ഉക്രെയ്ന്‍ തലസ്ഥാനമായ കീവ്, പടിഞ്ഞാറന്‍ നഗരമായ ലവീവ് എന്നിവിടങ്ങളില്‍ റഷ്യ നടത്തിയ മിസൈല്‍ ആക്രമണങ്ങളില്‍ പുതുതായി വികസിപ്പിച്ച 'ഒറേഷ്‌നിക്' മിസൈല്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്.

യൂറോപ്യന്‍ യൂണിയന്റെയും നാറ്റോയുടെയും അതിര്‍ത്തിക്ക് തൊട്ടടുത്ത് ഇത്തരമൊരു മാരകായുധം പ്രയോഗിച്ചത് യൂറോപ്പിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയാണെന്നും റഷ്യയ്ക്ക് മേല്‍ അന്താരാഷ്ട്ര സമ്മര്‍ദം വര്‍ധിപ്പിക്കണമെന്നും ഉക്രെയ്ന്‍ ആവശ്യപ്പെട്ടു.

വെള്ളിയാഴ്ച പുലര്‍ച്ചെ റഷ്യ നടത്തിയ മിസൈല്‍, ഡ്രോണ്‍ ആക്രമണങ്ങളില്‍ കീവില്‍ നാല് പേര്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ലവീവിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങളും റഷ്യ ലക്ഷ്യം വെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഈ ആക്രണണത്തിലാണ് ഒറേഷ്നിക് മിസൈല്‍ ഉപയോഗിച്ചിട്ടുള്ളത്. അതിമാരകമായ ഈ മിസൈല്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നവയാണ്.

മണിക്കൂറില്‍ 13,000 കിലോ മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കാന്‍ ശേഷിയുള്ള ഈ മിസൈല്‍ തടയുക അസാധ്യമാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അവകാശപ്പെടുന്നത്.

കഴിഞ്ഞ മാസം പുടിന്റെ ഔദ്യോഗിക വസതിക്ക് നേരെ ഉക്രെയ്ന്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തിനുള്ള തിരിച്ചടിയാണ് ഈ നീക്കമെന്നാണ് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പറയുന്നത്. എന്നാല്‍ പുടിന്റെ വസതിക്ക് നേരെ ആക്രമണം നടന്നുവെന്ന വാദം ഉക്രെയ്‌നും അമേരിക്കയും തള്ളിക്കളഞ്ഞു.

നാല് വര്‍ഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാന്‍ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും വെടിനിര്‍ത്തലിന് ശേഷം യൂറോപ്യന്‍ സൈന്യത്തെ ഉക്രെയ്‌നില്‍ വിന്യസിക്കാനുള്ള നീക്കത്തെ റഷ്യ ശക്തമായി എതിര്‍ക്കുകയാണ്. ഉക്രെയ്‌നിലെത്തുന്ന വിദേശ സൈനികര്‍ തങ്ങളുടെ ലക്ഷ്യമായിരിക്കുമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.