'മരങ്ങളേയും വന്യജീവികളേയും സംരക്ഷിക്കൂ'; 164 അടിയില്‍ ആരേയും അമ്പരപ്പിക്കുന്ന ഭീമന്‍ ചിത്രം

'മരങ്ങളേയും വന്യജീവികളേയും സംരക്ഷിക്കൂ'; 164 അടിയില്‍ ആരേയും അമ്പരപ്പിക്കുന്ന ഭീമന്‍ ചിത്രം

കാലാവസ്ഥ വ്യതിയാനവും പ്രകൃതി ദുരന്തവുംകൊണ്ട് ലോകത്ത് എല്ലായിടത്തും മരങ്ങളും വന്യജീവികളും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അവയെ സംരക്ഷിക്കാനുള്ള പലതരം പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്. അത്തരത്തിലുള്ള ബോധ വല്‍ക്കരണത്തിന്റെ ഭാഗമായിരിക്കുക അത്ഭുതപ്പെടുത്തുന്ന കലാസൃഷ്ടി.

യുകെയില്‍ വന്യജീവികളില്ലാതെയാവുന്നതിനെ കുറിച്ച് ബോധ്യപ്പെടുത്താനായി സ്‌കാര്‍ബറോയില്‍ തീര്‍ത്ത ഭീമാകാരമായ മണല്‍ ഡ്രോയിംങ് ആരെയും അത്ഭുതപ്പെടുത്തും. സൗത്ത് ബേ ബീച്ചിലാണ് 164 അടി (50 മീറ്റര്‍) വരുന്ന ഈ ഭീമന്‍ കലാസൃഷ്ടി ഉണ്ടാക്കിയിരിക്കുന്നത്. യുകെയുടെയും അയര്‍ലന്‍ഡിന്റെയും ഭൂപടമാണ് സൃഷ്ടിച്ചത്. അതില്‍ ഒരു ഓക്ക് ഇല, നീര്‍ക്കോഴി, സാമന്‍ മത്സ്യം, നീര്‍നായ എന്നിവയെ വ്യക്തമായി കാണാം.

'സാന്‍ഡ് ഇന്‍ യുവര്‍ ഐ'യിലെ കലാകാരന്മാര്‍ സൃഷ്ടിച്ച ഈ ചിത്രം ശനിയാഴ്ചത്തെ ആഗോള ഇക്കോ ഇവന്റായ 'എര്‍ത്ത് അവറി'ന് മുന്നോടിയായാണ് നിര്‍മ്മിച്ചത്. മൃഗങ്ങളുടെയും പ്രകൃതിയുടെയും തകര്‍ച്ചയെ കാണിക്കുന്നതിനായിട്ടാണ് ഇത് വരച്ചത്. ഏതായാലും പിന്നീടുണ്ടായ വേലിയേറ്റത്തില്‍ ഇത് ഒഴുകിപ്പോയി. സാന്‍ഡ് ഇന്‍ യുവര്‍ ഐ, ആര്‍എസ്പിബി, യുകെ യൂത്ത് ഫോര്‍ നേച്ചര്‍ എന്നിവയുടെ സംയുക്ത പ്രോജക്റ്റായിരുന്നു ഈ ചിത്രം.

ഈ വര്‍ഷത്തെ യുഎന്‍ ജൈവ വൈവിധ്യ സമ്മേളനത്തില്‍ സര്‍ക്കാരുകള്‍ക്ക് ആഗോള തലത്തില്‍ തന്നെ പ്രകൃതിയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിവിധ ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള വ്യക്തമായ സന്ദേശം നല്‍കുന്നതാണ് ഈ മണല്‍ ചിത്രം എന്നും അവര്‍ പറയുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.