ബംഗളൂരു: ഇന്ത്യൻ സ്പേസ് റിസർച് ഓർഗനൈസേഷൻ (ഐ.എസ്.ആർ.ഒ) ചന്ദ്രയാൻ 3 ബഹിരാകാശ പേടകത്തെ വിക്ഷേപണ വാഹനമായ എൽ.വി.എം 3മായി കൂട്ടിച്ചേർത്തു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലാണ് സംയോജനം നടന്നത്. ജൂലൈ പതിമൂന്നിന് ആണ് ചന്ദ്രയാൻ 3 യുടെ വിക്ഷേപണം നടക്കുക.
ലാന്‍ഡര്‍ മൊഡ്യൂള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, റോവര്‍ എന്നിവയാണ് ചന്ദ്രയാൻ മൂന്നിന്റെ ഘടകങ്ങൾ. 3,900 കിലോഗ്രാമാണ് പേടകത്തിന്റെ ആകെ ഭാരം. വിക്ഷേപണ വാഹനം ഭൂമിയിൽ നിന്ന് പേടകത്തെ ആദ്യ പരിക്രമണപാതയിൽ എത്തിക്കുന്നു. തുടർന്ന് പേടകത്തെ ചന്ദ്രന് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിക്കുകയാണ് പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്‌റെ ദൗത്യം.
ലാന്‍ഡര്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തി റോവറിനെ ചന്ദ്രോപരിതലത്തില്‍ ഇറക്കുകയും റോവര്‍ അവിടെ ശാസ്ത്രീയ പഠനങ്ങള്‍ നടത്തുകയും ചെയ്യും. ഇതിനാവശ്യമായ ഉപകരണങ്ങള്‍ ലാന്‍ഡറിലും റോവറിലുമുണ്ട്. ലാന്‍ഡറിനകത്താണ് റോവര്‍ വിക്ഷേപണസമയത്ത് ഒരുക്കിയിരിക്കുന്നത്. മൂന്ന് മൊഡ്യൂളുകളും ചേരുന്നതാണ് ഇന്‌റഗ്രേറ്റഡ് മൊഡ്യൂള്‍. ആദ്യ സോഫ്റ്റ് ലാന്‍ഡിങ് ശ്രമം പരാജയപ്പെട്ടാലും റീലാന്‍ഡിങ് നടത്താന്‍ സൗകര്യമുണ്ടെന്നതാണ് ചന്ദ്രയാന്‍ മൂന്നിന്‌റെ പ്രധാന സവിശേഷത.