നടന്‍ ജയസൂര്യയുടെ 'സ്‌നേഹക്കൂട്' പദ്ധതിയിലൂടെ ഭവനമില്ലാത്ത മറ്റൊരു കുടുംബത്തിന് കൂടി വീടൊരുങ്ങുന്നു

നടന്‍ ജയസൂര്യയുടെ 'സ്‌നേഹക്കൂട്' പദ്ധതിയിലൂടെ ഭവനമില്ലാത്ത മറ്റൊരു കുടുംബത്തിന് കൂടി വീടൊരുങ്ങുന്നു

സ്വന്തമായി ഒരു വീട്. അത് പലരുടേയും സ്വപ്‌നമാണ്. തലചായ്ക്കാന്‍ ചെറുതാണെങ്കിലും ഒരു വീട് ആഗ്രഹിക്കാത്തവരായും ആരും ഉണ്ടാകില്ല. എന്നാല്‍ ഇന്നും വീട് എന്നത് ഒരു വിദൂര സ്വപ്‌നം മാത്രമായി നിലകൊള്ളുന്ന നിരവധിപ്പേരുണ്ട് നമുക്ക് ചുറ്റും. ഇത്തരത്തിലുള്ള ചിലര്‍ക്കെങ്കിലും ആശ്വാസമാവുകയാണ് നടന്‍ ജയസൂര്യയുടെ നേതൃത്വത്തിലുള്ള സ്‌നേഹക്കൂട് പദ്ധതി.  

വീടില്ലാത്ത എന്നാല്‍ സ്വന്തമായി ഭുമിയുള്ളവര്‍ക്ക് ആ ഭൂമിയില്‍ വീടു വെച്ചു നല്‍കുന്ന പദ്ധതിയാണ് സ്‌നേഹക്കൂട്. പ്രളയക്കാലത്ത് പരിചയപ്പെട്ട ഒരു സൗഹൃദമാണ് സ്‌നേഹക്കൂട് എന്ന പദ്ധതിയിലേക്ക് ജയസൂര്യയെ വഴിനടത്തിയത്. കേരളത്തെ അലട്ടിയ പ്രളത്തില്‍ വീട് തകര്‍ന്നവര്‍ക്ക് ചെറിയ ചെലവില്‍ വീട് നിര്‍മിച്ച് നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ക്കായെത്തിയ ന്യൂറ പാനല്‍ കമ്പനി ഡയറക്ടര്‍ സുബിന്‍ തോമസുമായുള്ള ജയസൂര്യയുടെ സൗഹൃദത്തില്‍ ന്നുമാണ് സ്‌നേഹക്കൂട് എന്ന ഭവന നിര്‍മാണ പദ്ധതിയുടെ ആശയത്തിന്റെ പിറവി. പദ്ധതി പ്രകാരം ആറ് ലക്ഷം രൂപ ചെലവില്‍ 500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഭവനമാണ് നിര്‍മിച്ചു നല്‍കുക.  

ഒരു വര്‍ഷം സ്‌നേഹക്കൂട് പദ്ധതിയിലൂടെ അഞ്ച് വീടുകള്‍ വരെയാണ് നിര്‍മിച്ചു നല്‍കുക. ഇത്തരത്തില്‍ പണി പൂര്‍ത്തിയാക്കിയ അദ്യ വീട് അടുത്തിടെയാണ് കൈമാറിയത്. രാമംഗലത്തുള്ള ഭിന്നശേഷിക്കാരനായ മകനും അമ്മയും അടങ്ങുന്ന കുടുംബത്തിനായിരുന്നു സ്‌നേഹക്കൂടിന്റെ ആദ്യ ഭവനം. ഇപ്പോഴിതാ എറണാകുളം മുളന്തുരുത്തിയിലുള്ള ഒരു കുടുംബത്തിനായാണ് സ്‌നേഹക്കൂട് പദ്ധതി പ്രകാരം വീടൊരുങ്ങുന്നത്.  

രണ്ട് ബെഡ്‌റൂം, അടുക്കള, ഹാള്‍, ബാത്‌റൂം തുടങ്ങിയ സൗകര്യങ്ങളുണ്ടാകും വീട്ടില്‍. നിരവധിപ്പേരാണ് ജയസൂര്യയുടെ ഉദ്യമത്തെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തുന്നതും. ദ്യ വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയപ്പോള്‍ തന്നെ സമൂഹമാധ്യമങ്ങളില്‍ നിന്നടക്കം മികച്ച പ്രതികരണമാണ് സ്‌നേഹക്കൂട് പദ്ധതിക്ക് ലഭിച്ചത്.  


ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.