തിരുവനന്തപുരം: ഓണം പ്രമാണിച്ച് സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കുമുള്ള ബോണസ് 500 രൂപ വര്‍ധിപ്പിച്ചു. ഇത്തവണ 4500 രൂപ ബോണസ് ലഭിക്കും. ബോണസിന് അർഹത ഇല്ലാത്തവർക്കുള്ള പ്രത്യേക ഉത്സവബത്ത 3000 രൂപയായും ഉയര്‍ത്തി. 2750 രൂപയില്‍ നിന്നാണ് 3000 രൂപയായി ഉയര്‍ത്തിയത്. സർവീസ് പെൻഷൻകാരുടെ പ്രത്യേക ഉത്സവ ബത്ത 250 രൂപയായും കൂട്ടിയതായി ധനമന്ത്രി കെ. എൻ ബാലഗോപാൽ അറിയിച്ചു.
പങ്കാളിത്ത പെൻഷൻ പദ്ധതി പ്രകാരം വിരമിച്ച ജീവനക്കാർക്കും പ്രത്യേക ഉത്സവ ബത്തയായി 1000 രൂപ നൽകും. സംസ്ഥാനത്തെ എല്ലാ സർക്കാർ ജീവനക്കാർക്കും ഓണം അഡ്വാൻസായി 20,000 രൂപ അനുവദിക്കും. പാർട്ട് ടൈം – കണ്ടിൻജന്റ് ഉൾപ്പെടെയുള്ള മറ്റു ജീവനക്കാർക്ക് 6000 രൂപയാണ് അഡ്വാൻസായി നൽകുക.
കഴിഞ്ഞ വർഷം ഉത്സവ ബത്ത ലഭിച്ച കരാർ – സ്കീം തൊഴിലാളികൾ ഉൾപ്പെടെ എല്ലാ വിഭാഗം ജീവനക്കാർക്കും അതേ നിരക്കിൽ ഈ വർഷവും ഉത്സവ ബത്ത ലഭിക്കുന്നതായിരിക്കും. 13 ലക്ഷത്തിലധികം വരുന്ന ജീവനക്കാരിലേക്കും തൊഴിലാളികളിലേക്കുമാണ് ഓണം പ്രമാണിച്ചുള്ള പ്രത്യേക സഹായം എത്തുക.