സൂയിയാബ: കോപ്പ അമേരിക്ക ഗ്രൂപ്പ് എയിൽ യുറഗ്വായ് - ചിലി മത്സരം സമനിലയിൽ പിരിഞ്ഞു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി. മത്സരത്തിന്റെ 26-ാം മിനിറ്റിൽ എഡ്വാർഡോ വാർഗാസ് നേടിയ ഗോളിൽ ചിലിയാണ് ആദ്യം മുന്നിലെത്തിയത്. ബെൻ ബ്രെരട്ടണുമൊത്തുള്ള വാർഗാസിന്റെ മികച്ചൊരു മുന്നേറ്റമാണ് ഗോളിന് വഴിയൊരുക്കിയത്. പോസ്റ്റിന്റെ വലതുഭാഗത്തു നിന്നുള്ള വാർഗാസിന്റെ ഷോട്ട് മുസ്ലേരയ്ക്ക് യാതൊരു അവസരവും കൊടുക്കാതെ വലയിലെത്തി.
66-ാം മിനിറ്റിൽ യൂയിസ് സുവാരസിലൂടെയാണ് യുറഗ്വായ് ഗോൾ മടക്കിയത്. പകരക്കാരനായി ഇറങ്ങിയ ഫകുണ്ടോ ടോറസെടുത്ത കോർണറിൽ നിന്നായിരുന്നു യുറഗ്വായുടെ ഗോൾ. ബോക്സിൽ വെച്ച് വെസിനോ ഹെഡ് ചെയ്ത പന്ത് സുവാരസ് വലയിലെത്തിക്കുകയായിരുന്നു. ഇത് ചിലി താരം ആർതുറോ വിദാലിന്റെ സെൽഫ് ഗോളാണെന്ന സംശയം ഉയർന്നെങ്കിലും സുവാരസിന്റെ പേരിൽ തന്നെ ഗോൾ അനുവദിക്കപ്പെടുകയായിരുന്നു.
ജയത്തോടെ ഗ്രൂപ്പ് എയിൽ അഞ്ചു പോയന്റുമായി ചിലി ഒന്നാം സ്ഥാനത്തേക്കുയർന്നു. ഒരു തോൽവിയും ഒരു സമനിലയുമായി യുറഗ്വായ് നാലാം സ്ഥാനത്താണ്.