വടകര എംഡിഎംഎ കേസ്: അറസ്റ്റിലായ അധ്യാപികമാരില്‍ രണ്ട് പേര്‍ ഇടത് സംഘടനാ മുന്‍ ഭാരവാഹികള്‍

വടകര എംഡിഎംഎ കേസ്: അറസ്റ്റിലായ അധ്യാപികമാരില്‍ രണ്ട് പേര്‍  ഇടത് സംഘടനാ മുന്‍ ഭാരവാഹികള്‍

കോഴിക്കോട്: സംസ്ഥാനത്തെ ഞെട്ടിച്ച വടകര എംഡിഎ.എ കേസില്‍ അറസ്റ്റിലായ മൂന്ന് അധ്യാപികമാരില്‍ രണ്ടുപേര്‍ ഇടത് അനുകൂല സംഘടനാ മുന്‍ ഭാരവാഹികളെന്ന് വ്യക്തമായി. കേരള റിസോഴ്‌സ് ടീച്ചേഴ്സ് അസോസിയേഷന്‍ പേരാമ്പ്ര യൂണിറ്റ് കണ്‍വീനറായിരുന്നു കാവ്യ, നീഷ്മ ജോയിന്റ് കണ്‍വീനറും. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇരുവരും ഭാരവാഹിത്വം ഒഴിഞ്ഞത്.

അധ്യാപികമാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചുകൊണ്ട് കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്‍ നേരത്തേ പുറത്തിറക്കിയ പോസ്റ്ററും ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അറസ്റ്റിനു പിന്നാലെ ഇവരെ സംഘടനയില്‍ നിന്നും പുറത്താക്കിയിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം പേരാമ്പ്രയില്‍ വച്ചാണ് കേരള റിസോഴ്‌സ് ടീച്ചേഴ്‌സ് അസോസിയേഷന്റെ കോഴിക്കോട് ജില്ലാ സമ്മേളനം നടന്നത്. ഈ സമ്മേളനത്തിലാണ് കാവ്യയേയും നീഷ്മയെയും ഭാരവാഹികളായി തിരഞ്ഞെടുത്തത്.

കൂരാച്ചുണ്ട് സ്വദേശിയായ കാവ്യയെ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു അറസ്റ്റ് ചെയ്തത്. ആവള സ്വദേശിയായ നീഷ്മയെ ചൊവ്വാഴ്ച്ച അറസ്റ്റ് ചെയ്തു. ഇതുവരെ പേരാമ്പ്ര ബി.ആര്‍.സിയിലെ മൂന്ന് അധ്യാപകര്‍ കേസില്‍ ഉള്‍പ്പെട്ടുണ്ട്. കീര്‍ത്തനായായിരുന്നു ആദ്യം അറസ്റ്റിലായത്.

കേസില്‍ വയനാട് സ്വദേശിയുടെ അക്കൗണ്ടിലേക്കാണ് മൂന്ന് അധ്യാപികമാരും അവസാനം അറസ്റ്റിലായ ഇരിട്ടി സ്വദേശി ജിജിനും പണം അയച്ചതെന്നാണ് പോലീസിന് ലഭിച്ച വിവരം. ഇയാളുടെ അക്കൗണ്ടില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ ഒരു കോടി രൂപയുടെ ഇടപാട് നടന്നിട്ടുണ്ട്. പോലീസ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്.

വയനാട് സ്വദേശിയാണ് പ്രധാനിയെന്നും ഇയാളെ കണ്ടെത്തിയാല്‍ പിന്നിലുള്ളവരെ കുറിച്ച് വിവരം ലഭിക്കുമെന്നുമാണ് പോലീസ് കണക്ക് കൂട്ടുന്നത്. കൂടെയുള്ളവര്‍ അറസ്റ്റിലായതോടെ വയനാട് സ്വദേശി മുങ്ങി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.