കോവിഡ്: ഒളിമ്പിക്‌സിന് കാണികളെ അനുവദിക്കില്ല

കോവിഡ്: ഒളിമ്പിക്‌സിന് കാണികളെ അനുവദിക്കില്ല

ടോക്കിയോ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ടോക്കിയോ ഒളിമ്പിക്സിന് കാണികളെ അനുവദിക്കില്ലെന്ന് സംഘാടക സമിതി. ഒളിമ്പിക്സ് മത്സരങ്ങളില്‍ ഭൂരഭാഗവും അടച്ചിട്ട വേദികളിലായിരിക്കും നടക്കുക. ജപ്പാന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍, ഒളിമ്പിക്സ് സംഘാടകര്‍, പാരാലമ്പിക്സ് പ്രതിനിധികള്‍ എന്നിവര്‍ നടത്തിയ ചര്‍ച്ചയിലാണ് കാണികളെ അനുവദിക്കേണ്ടതില്ല എന്ന അന്തിമ തീരുമാനത്തിലെത്തിയത്.

ടോക്കിയോയിലെ മത്സരവേദികളില്‍ കാണികളെ അനുവദിക്കേണ്ടെതില്ലെന്ന് ഞങ്ങള്‍ ഒരു കരാറിലെത്തിയിരിക്കുന്നു-ജപ്പാന്‍ ഒളിമ്പിക്സ് മന്ത്രി തമായോ മരുകാവ പറഞ്ഞു. നിയന്ത്രിത രീതിയില്‍ ഒളിമ്പിക് നടത്തേണ്ടി വന്നതില്‍ ഖേദമുണ്ടെന്ന് ടോക്കിയോ 2020 പ്രസിഡന്റ് സീക്കോ ഹഷിമോട്ടോ പറഞ്ഞു. നിലവില്‍ ടിക്കറ്റ് വാങ്ങിയവരോട് ക്ഷമചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോവിഡിന്റെ ഡെല്‍റ്റ വകഭേദം ടോക്കിയോയില്‍ പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ അനിവാര്യമാണെന്ന് ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു.

കോവിഡ് കേസുകള്‍ ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ജപ്പാനില്‍ 12 മുതല്‍ ആഗസ്റ്റ് 22 വരെ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് ഭരണകൂടം അറിയിച്ചിരുന്നു. ജൂലായ് 23നാണ് ഒളിമ്പിക്‌സ് തുടങ്ങുന്നത്. അതിനുശേഷം ഭിന്നശേഷിക്കാരുടെ ഒളിമ്പിക്‌സ് ആയ പാരാലിമ്പിക്‌സും നടക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.