കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ഹോട്ടലുകള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും വിവാഹസല്‍ക്കാരങ്ങളും മറ്റ് സാമൂഹിക പരിപാടികളും നടത്താന്‍ അനുമതി നല്കി ദുബായ്. കൃത്യമായ മാർഗ നിർദ്ദേശമാണ് അധികൃതർ പുറത്തിറക്കിയിരിക്കുന്നത്.സല്‍ക്കാരത്തിനായി എത്തുന്ന അതിഥികളുടെ ശരീരോഷ്മാവ് പരിശോധിക്കുന്നതടക്കമുളള കാര്യങ്ങള്‍ നടത്തണമെന്ന് മാർഗനിർദ്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്. ജീവനക്കാരുടെ കാര്യത്തിലും കോവിഡ് മുന്‍കരുതലുകളില്‍ വീഴ്ച പാടില്ല.
ഉപയോഗിക്കുന്ന സാധനങ്ങളെല്ലാം അണുവിമുക്തമാക്കിയെന്ന് ഉറപ്പിക്കണം. മാസ്കും സാനിറ്റൈസറും എല്ലാവർക്കും നിർബന്ധം. 2 മീറ്റർ സാമൂഹിക അകലം ഉറപ്പിച്ചാവണം പരിപാടികള്‍ നടത്തേണ്ടത്. മുന്‍കരുതലുകള്‍ പാലിച്ചുകൊണ്ട് വാലെ പാർക്കിംഗുമാകാം. കല്ല്യാണ പാർട്ടികള്‍ നടത്തുമ്പോള്‍ ആതിഥേയരുടെ കുടുംബാംഗങ്ങള്‍ ഉള്‍പ്പടെ ആളുകളുടെ എണ്ണം പരമാവധി 200 മാത്രമാവണം. വീടുകളിലും ടെൻറുകളിലും 30 പേർക്ക് പങ്കെടുക്കാം.നാലു മണിക്കൂർ മാത്രമായിരിക്കണം പാർട്ടിയുടെ സമയം. സാമൂഹിക അകലം പാലിച്ചായിരിക്കണം അതിഥി സല്‍ക്കാരം. നാല് ചതുരശ്ര അടിയിൽ ഒരാൾ എന്ന രീതിയിലാവണം സാമൂഹിക അകലം.
5 പേരിരിക്കുന്ന തീന്‍ മേശയില്‍ ഓരോരുത്തരും തമ്മില്‍ രണ്ട് മീറ്ററിന്‍റെ അകലം വേണം. രണ്ട് പേർ മുഖാമുഖമിരിക്കുന്ന തീന്‍ മേശ പാടില്ല.ഓരോ ടേബിളും തമ്മിൽ രണ്ടു മീറ്റർ അകലമുണ്ടായിരിക്കണം. ഹസ്തദാനം, ചുംബനം, ആശ്ലേഷണം തുടങ്ങിയവ ഒഴിവാക്കണം. അതിഥികള്‍ക്ക് പ്രവേശിക്കാനും പുറത്തേക്ക് പോകാനും വ്യത്യസ്ത വാതിലുകളായിരിക്കണം. പ്രായമായവും മറ്റ് അസുഖങ്ങള്‍ ഉളളവരും ചടങ്ങുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും ദുരന്തനിവാരണ സുപ്രീം സമിതി പുറത്തിറക്കിയ മാർഗ നിർദ്ദേശത്തില്‍ പറയുന്നു. നിർദ്ദേശങ്ങള്‍ പാലിക്കാത്തവർ പിഴ അടക്കമുളള നടപടികള്‍ നേരിടേണ്ടിവരും