വത്തിക്കാൻ സിറ്റി: മിഡില്‍ ഈസ്റ്റില്‍ പീഡനത്തിന് ഇരയാകുന്ന ക്രൈസ്തവരോടുള്ള തന്റെ സാമീപ്യം അറിയിച്ച് ലിയോ പതിനാലാമന്‍ മാര്‍പാപ്പ. മധ്യപൗരസ്ത്യദേശത്തെ ക്രൈസ്തവരോട് താനും സഭ മുഴുവനും ചേര്‍ന്നിരിക്കുന്നതായി പാപ്പ പറഞ്ഞു.
ഡമാസ്‌കസിലെ ഗ്രീക്ക് ഓര്‍ത്തഡോക്‌സ് ദേവാലയത്തില്‍ ഇസ്ലാമിക് സ്റ്റേറ്റ് നടത്തിയ ഹീനമായ ഭീകരാക്രമണത്തെ പരാമര്‍ശിച്ചുകൊണ്ടാണ് പാപ്പ മിഡില്‍ ഈസ്റ്റിലെ ക്രൈസ്തവരോടുള്ള ഐകദാര്‍ഢ്യം പ്രകടിപ്പിച്ചത്. പരിക്കേറ്റവര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും വേണ്ടി പ്രാര്‍ത്ഥനകള്‍ അര്‍പ്പിച്ച പാപ്പ മരിച്ചവരെ ദൈവത്തിന്റെ കാരുണ്യത്തിന് ഭരമേല്‍പ്പിച്ചു. വര്‍ഷങ്ങളായി തുടരുന്ന സംഘര്‍ഷത്തിനും അസ്ഥിരതയ്ക്കും ശേഷം ഇപ്പോഴും വെല്ലുവിളി നേരിടുന്ന സിറിയയെ അന്താരാഷ്ട്ര സമൂഹം അവഗണിക്കരുതെന്ന് പാപ്പ പറഞ്ഞു.
ഐകദാര്‍ഢ്യത്തിന്റെയും സമാധാനത്തിനും അനുരഞ്ജനത്തിനുമുള്ള പുതുക്കിയ പ്രതിബദ്ധതയുടെയും പ്രകടനങ്ങളിലൂടെ സിറിയക്ക് പിന്തുണ നല്‍കുന്നത് തുടരേണ്ടത് അത്യാവശ്യമാണ്. ഇറാന്‍, ഇസ്രയേല്‍, പാലസ്തീന്‍ എന്നിവിടങ്ങളിലെ സംഭവ വികാസങ്ങള്‍ ശ്രദ്ധയോടെയും പ്രതീക്ഷയോടെയും പിന്തുടരുന്നത് തുടരുമെന്നും പാപ്പ പറഞ്ഞു.
”രാഷ്ട്രം രാഷ്ട്രത്തിനെതിരെ വാള്‍ ഉയര്‍ത്തുകയില്ല. അവര്‍ ഇനി യുദ്ധം അഭ്യസിക്കുകയില്ല” എന്ന ഉന്നതത്തില്‍ നിന്നുള്ള ശബ്ദം എല്ലാവരും കേള്‍ക്കുന്നതിനും യുദ്ധത്തിന്റെ മുറിവുകള്‍ ഉണക്കുന്നതിനുമായി പാപ്പ ഏവരെയും ക്ഷണിച്ചു. അഹങ്കാരവും പ്രതികാരവും നിരസിക്കാനും പകരം സംഭാഷണത്തിന്റെയും നയതന്ത്രത്തിന്റെയും സമാധാനത്തിന്റെയും പാത ദൃഢനിശ്ചയത്തോടെ തിരഞ്ഞെടുക്കാനും പാപ്പ ആഹ്വാനം ചെയ്തു.