കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര മന്ത്രിയുടെ വാഹനമിടിച്ചു കയറി: മരണം എട്ടായി

കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര മന്ത്രിയുടെ വാഹനമിടിച്ചു കയറി: മരണം എട്ടായി

ലക്നൗ: കര്‍ഷക പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര മന്ത്രിയുടെ വാഹനമിടിച്ചു കയറിയ സംഭവത്തില്‍ മരണം എട്ടായി. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ നടന്ന സംഭവത്തില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാര്‍ മിശ്രയുടെ മകനെതിരെ യുപി പൊലീസ് കൊലപാതക കേസ് ഫയല്‍ ചെയ്തു. എഫ്ഐആര്‍ പ്രകാരം മന്ത്രിയുടെ മകന്‍ ഉള്‍പ്പടെ 14 പേര്‍ക്കെതിരെയാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.

അടുത്ത കാലത്ത് കര്‍ഷക സമരത്തിനെതിരായി മിശ്ര നടത്തിയ പ്രസ്താവനയില്‍ അസ്വസ്ഥരായ കര്‍ഷകര്‍ അദ്ദേഹത്തിന്റെ സന്ദര്‍ശനം തടയാന്‍ ഒത്തുകൂടുകയായിരുന്നു. ഇവര്‍ക്കിടയിലേക്കാണ് മന്ത്രിയുടെ മകന്റെ വാഹനവ്യൂഹം ഇടിച്ചു കയറിയത്. കൊല്ലപ്പെട്ട എട്ടുപേരില്‍ നാല് പേര്‍ കര്‍ഷകരാണ്.

തന്റെ മകന്‍ ആശിഷ് മിശ്രയ്ക്ക് അക്രമവുമായി ബന്ധമുണ്ടെന്ന കര്‍ഷകരുടെ ആരോപണം നിഷേധിച്ച് മന്ത്രി അജയ് മിശ്ര രംഗത്ത് വന്നിരുന്നു. അതേസമയം, ലഖിംപൂരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കാതെ കര്‍ഷക സംഘടനകള്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയാണ്. ഇന്ന് 11 മണിക്ക് ഡല്‍ഹിയിലുള്ള യുപി ഭവനിലേക്ക് കര്‍ഷക മാര്‍ച്ച് നടത്തുമെന്നും കര്‍ഷകസംഘടനകള്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.