ന്യൂഡല്‍ഹി: ഉത്തർപ്രദേശിലെ ലഖിംപുര്‍ ഖേരിയിൽ കർഷകർ കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധം കടുപ്പിക്കുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെ ചിതാഭസ്മവുമായി എല്ലാ സംസ്ഥാനങ്ങളിലും പ്രതിഷേധ റാലി നടത്താൻ ഒരുങ്ങി കർഷക സംഘടനകൾ.
18ന് ട്രെയിന്‍ തടയല്‍ സമരവും 26ന് മഹാപഞ്ചായത്തും നടത്തുമെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.
അജയ് മിശ്രയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും മകന്‍ ആശിഷ് മിശ്രയെ എത്രയും വേഗം അറസ്റ്റ് ചെയ്യണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കര്‍ഷകര്‍ 12 ന് ലഖിംപുരില്‍ എത്തും. ജാലിയന്‍വാലാബാഗിന് സമാനമായ സംഭമാണ് അവിടെ നടന്നത്. ഒക്ടോബര്‍ 18ന് എല്ലാവരും അവരവരുടെ സ്ഥലങ്ങളില്‍ രാത്രി എട്ടുമണിക്ക് മെഴുകുതിരി തെളിച്ച് റാലി നടത്തണമെന്ന് സ്വരാജ് ഇന്ത്യ മേധാവി യോഗേന്ദ്ര യാദവ് പറഞ്ഞു.
ലഖിംപുരില്‍ കൊല്ലപ്പെട്ട കര്‍ഷകരുടെ ചിതാഭസ്മവുമായി എല്ലാ സംസ്ഥാനങ്ങളിലും കര്‍ഷകര്‍ പോകും. അതിന് ശേഷം നിമജ്ജനം ചെയ്യും. 15ന് ദസറ ദിനത്തില്‍ എല്ലായിടത്തും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും കോലം കത്തിക്കുമെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു.