പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു; അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് എം കെ സ്റ്റാലിന്‍

പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകുന്നു; അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് എം കെ സ്റ്റാലിന്‍

ചെന്നൈ: അകമ്പടി വാഹനങ്ങളുടെ എണ്ണം വെട്ടിച്ചുരുക്കി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുഖ്യമന്ത്രിയുടെ വാഹന്യൂഹം കടന്നു പോകുമ്പോഴുണ്ടാവുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണാനാണ് പുതിയ തീരുമാനം. തന്റെ വാഹന വ്യൂഹത്തെ കടത്തിവിടാനായി ഏര്‍പ്പെടുത്തുന്ന ഗതാഗത നിയന്ത്രണങ്ങള്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടാകുമെന്ന നിരീക്ഷണത്തെ തുടര്‍ന്നാണ് സ്റ്റാലിന്റെ പുതിയ നീക്കം.

നേരത്തെ പന്ത്രണ്ട് വാഹനങ്ങളുണ്ടായിരുന്നത് ആറായി വെട്ടിക്കുറയ്ക്കാനാണ് തീരുമാനം. രണ്ട് പൈലറ്റ് വാഹനവും മൂന്ന് അകമ്പടി വാഹനവും ഒരു ജാമര്‍ വാഹനവുമാകും ഇനി സ്റ്റാലിന്റെ വാഹന വ്യൂഹത്തിന് അകമ്പടി പോകുക. ഇതിന് പുറമേ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിനായി പൊതുജനങ്ങളുടെ വാഹനങ്ങള്‍ തടഞ്ഞുള്ള പ്രത്യേക ഗതാഗത നിയന്ത്രണങ്ങളുടെ ആവശ്യവുമില്ലെന്നും സ്റ്റാലിന്‍ വിശദമാക്കി. ചീഫ് സെക്രട്ടറിയുമായും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരുമായും കഴിഞ്ഞ ദിവസം നടത്തിയ യോഗത്തിലാണ് മുഖ്യമന്ത്രിയുടെ തീരുമാനം.

നേരത്തെ സാധാരണക്കാരുടെ വാഹനം തടയരുതെന്ന് സ്റ്റാലിന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നെങ്കിലും അത് പ്രാവര്‍ത്തികമായിരുന്നില്ല. അടുത്തിടെ മദ്രാസ് ഹൈക്കോടതി ജഡ്ജി എന്‍ ആനന്ദ് വെങ്കിടേഷ് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ കുടുങ്ങിയിരുന്നു. ഇതേത്തുടര്‍ന്ന് ഹോം സെക്രട്ടറിയില്‍ നിന്ന് മുഖ്യമന്ത്രി വിശദീകരണം തേടിയിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.