ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഏർപ്പെടുത്തിയിരുന്ന ആഭ്യന്തര വിമാന യാത്ര നിയന്ത്രണങ്ങൾ പിന്‍വലിച്ച് കേന്ദ്രസര്‍ക്കാര്‍. 18 മുതല്‍ സാധാരണഗതിയിൽ ആഭ്യന്തര വിമാന സര്‍വീസ് നടത്താന്‍ വിമാന കമ്പനികൾക്ക് സര്‍ക്കാര്‍ അനുവാദം നൽകി.
വിമാനത്തില്‍ യാത്രക്കാരെ കയറ്റുന്നതിന് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. കോവിഡ് വ്യാപനം കുറഞ്ഞുവരുന്ന സാഹചര്യത്തിൽ ഘട്ടം ഘട്ടമായി നിയന്ത്രണങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് അനുവദിച്ച് വരികയായിരുന്നു. ഇപ്പോള്‍ കോവിഡിന് മുന്‍പുള്ള സ്ഥിതി പുനഃസ്ഥാപിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്.
കഴിഞ്ഞവര്‍ഷം മെയ് 25നാണ് കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ടുമാസം നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. തുടക്കത്തില്‍ ശേഷിയുടെ 33 ശതമാനം യാത്രക്കാരുമായി സര്‍വീസ് നടത്താനാണ് അനുമതി നല്‍കിയിരുന്നത്. എന്നാൽ മൂന്നാഴ്ച മുന്‍പ് കോവിഡിന് മുന്‍പുള്ള ശേഷിയുടെ 85 ശതമാനവുമായി സര്‍വീസ് നടത്താന്‍ വിമാന കമ്പനികളെ അനുവദിച്ചിരുന്നു.