കേരള ഹൈക്കോടതിയിലേക്ക് നാല് ജ‌ഡ്‌ജിമാർ കൂടി; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി

കേരള ഹൈക്കോടതിയിലേക്ക് നാല് ജ‌ഡ്‌ജിമാർ കൂടി; കേന്ദ്രസര്‍ക്കാര്‍ ഉത്തരവിറക്കി

ന്യൂഡൽഹി: രാജ്യത്ത് പതിനാല് പുതിയ ഹൈക്കോടതി ജഡ്‌ജിമാര്‍ക്ക് നിയമനം നല്‍കി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതില്‍ നാലുപേര്‍ കേരള ഹൈക്കോടതിയിലെ അഡീഷണല്‍ ജഡ്‌ജിമാരാകും.

സി.ജയചന്ദ്രന്‍, സോഫി തോമസ്, അജിത് കുമാ‌ര്‍, സുധ ചന്ദ്രശേഖരന്‍ എന്നിവരെ രണ്ട് വര്‍ഷത്തേക്ക് ഹൈക്കോടതിയിലെ അഡീഷണല്‍ ജ‌ഡ്‌ജിമാരായി നിയമിച്ചു.

ഏഴ് പേര്‍ തെലങ്കാന ഹൈക്കോടതിയിലും മൂന്ന് പേര്‍ ഒഡീഷ ഹൈക്കോടതിയിലും ജഡ്‌ജിമാരാകും. സെപ്‌തംബര്‍ ഒന്നിനാണ് ഇവരെ കൊളീജിയം ശുപാര്‍ശ ചെയ്‌തത്. നീതി നടപ്പാക്കാനും ജനാധിപത്യം സംരക്ഷിക്കാനും സര്‍ക്കാര്‍ സഹകരണമുണ്ടാകണമെന്ന് മുന്‍പ് ചീഫ് ജസ്‌റ്റിസ് എന്‍.വി രമണ നാഷണല്‍ ലീഗല്‍ അതോറിറ്റിയുടെ ചടങ്ങില്‍ അഭിപ്രായമുന്നയിച്ചിരുന്നു.

രാജ്യത്ത് വിവിധ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളില്‍ വലിയ പങ്ക് തീര്‍പ്പാക്കാനുണ്ട്. 106 ജഡ്‌ജിമാരുടെയും ഒന്‍പത് ജസ്‌റ്റിസുമാരുടെയും നിയമന ശുപാര്‍ശ ലഭിച്ചിട്ടും അതില്‍ എട്ട് പേരുടെത് മാത്രമായിരുന്നു സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയത്. ഈ സാഹചര്യത്തിൽ ജഡ്‌ജിമാരുടെ നിയമനം വൈകുന്നതുമായി ബന്ധപ്പെട്ട് സുപ്രീം കോടതി ചീഫ് ജസ്‌റ്റിസിസ് വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.