ന്യൂഡൽഹി: കേരളത്തിലെ ഡാമുകളില്‍ വെള്ളം സംഭരിച്ച് നിര്‍ത്താതെ കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിക്കാന്‍ നിര്‍ദേശിച്ച് കേന്ദ്ര സര്‍ക്കാര്‍. മഴ കനത്തത് മൂലം കേരളത്തിലെ ഡാമുകള്‍ എല്ലാം സംഭരണശേഷിയുടെ അടുത്ത് എത്തിക്കഴിഞ്ഞു. അതിനാല്‍, കൂടുതല്‍ വൈദ്യുതി ഉല്‍പാദിപ്പിച്ച് ഡാമുകളിലെ ജലനിരപ്പ് കുറയ്ക്കാനാണ് കേന്ദ്ര ഊര്‍ജ മന്ത്രാലയം നിര്‍ദേശിച്ചിരിക്കുന്നത്.
വൈദ്യുതി ഉപയോഗം കുറവായ രാവിലെ എട്ടുമുതല്‍ വൈകിട്ട് ആറുവരെ ഇടുക്കി ഉള്‍പ്പെടെയുള്ള നിലയങ്ങളിലെ വൈദ്യുതി ഉല്‍പ്പാദനം പരമാവധി കൂട്ടാനാണ് കേന്ദ്രം നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്ര ഊര്‍ജ സെക്രട്ടറിയാണ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരിക്കുന്നത്.
2018ല്‍ ഡാമുകള്‍ ഒന്നിച്ച് തുറന്നുവിട്ടതോടെ കേരളം പ്രളയത്തില്‍ മുങ്ങിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിന് കേന്ദ്രം നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജലവൈദ്യുത നിലയങ്ങളില്‍നിന്നുള്ള ഉല്‍പ്പാദനം കൂട്ടി കേന്ദ്ര പൂളിലേക്ക് നല്‍കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.