ന്യൂഡൽഹി: പതിനെട്ട് വയസ് തികഞ്ഞാലും മകന്റെ കാര്യത്തിൽ പിതാവിന് ഉത്തരവാദിത്വമുണ്ടെന്ന് ഡൽഹി ഹൈക്കോടതി. മകന് പ്രായപൂർത്തിയായെന്ന കാരണത്താൽ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നതിൽ നിന്ന് പിതാവിന് വിട്ടുനിൽക്കാനാവില്ലെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.
മകന് സാമ്പത്തിക-സാമൂഹിക സുരക്ഷിതത്വം ഉണ്ടാവുന്നത് വരെ ചെലവുകൾ വഹിക്കാൻ പിതാവിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി നിരീക്ഷിച്ചു. മകന് പതിനെട്ട് വയസ് പൂർത്തിയായതിനാൽ വിദ്യാഭ്യാസ ചെലവുകൾ വഹിക്കുന്നതിൽ നിന്ന് ഒഴിവാക്കിത്തരണമെന്ന ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.
വേർപിരിഞ്ഞ ഭാര്യയ്ക്കൊപ്പം നിൽക്കുന്ന മകന് 18 വയസ് പൂർത്തിയാവുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നതുവരേയോ പ്രതിമാസം 15000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് നേരത്തെ ഹൈക്കോടതി പുറപ്പെടുവിച്ച വിധി പുനഃപരിശോധിച്ചുകൊണ്ടാണ് കോടതിയുടെ ഉത്തരവ്. 1997-ൽ വിവാഹം കഴിഞ്ഞ് 2011-ൽ വേർപിരിഞ്ഞ ദമ്പതികളിൽ പിതാവാണ് ഹർജിയുമായി കോടതിയെ സമീപിച്ചത്.
ഭൂരിഭാഗം കുടുംബങ്ങളിലും സ്ത്രീകൾക്ക് സാമൂഹിക-സാംസ്കാരിക കാരണങ്ങൾ കൊണ്ട് ജോലിചെയ്യാൻ സാധിക്കുന്നില്ല. അതിനാൽ പലർക്കും സാമ്പത്തിക സ്വാതന്ത്ര്യമില്ല. വരുമാനം നേടുന്ന സ്ത്രീകൾ ഉണ്ടെങ്കിലും പിതാവിന് മക്കളുടെ വിദ്യാഭ്യാസത്തിന്റേയോ ജോലിയുടേയോ ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുനിൽക്കാനാവില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
മകന് പ്രായപൂർത്തിയായിട്ടുണ്ടാകാം, പക്ഷേ സാമ്പത്തിക സ്വാതന്ത്ര്യം നേടാൻ കഴിഞ്ഞിട്ടുണ്ടാവില്ല. പതിനെട്ട് വയസിൽ മകൻ ചിലപ്പോൾ പഠിക്കുകയോ പഠനം പൂർത്തിയാക്കിയിരിക്കുകയോ ആവാം. മകനുവേണ്ടി പണം ചെലവഴിക്കുന്ന ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകാനും പിതാവിന് ഉത്തരവാദിത്വമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.