ലക്നൗ: യുപിയിൽ ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ബിജെപി നേതാവടക്കം നാല് പേര്‍ കൂടി അറസ്റ്റില്‍. കര്‍ഷകരെ ഇടിച്ചു വീഴ്ത്തിയ എസ് യു വിയില്‍ ഉണ്ടായിരുന്നവരാണ് അറസ്റ്റിലായത്.
പ്രതികളായ സുമിത്ത് ജയ്സ്വാള്‍, ശിശുപാല്‍, നന്ദന്‍ സിംഗ് ബിശ്ത്ത്, സത്യ പ്രകാശ് ത്രിപതി, എന്നിവരെ ലഖിംപൂര്‍ ഖേരി പൊലീസും ക്രൈം ബ്രാഞ്ചിലെ ടീമും ചേര്‍ന്ന അറസ്റ്റ് ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥനായ പ്രശാന്ത് കുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു. സത്യ പ്രകാശ് ത്രിപതിയില്‍ നിന്നും ലൈസന്‍സുള്ള റിവോള്‍വര്‍, മൂന്ന ബുള്ളറ്റ് എന്നിവ കണ്ടെടുത്തതായും പ്രസ്താവനയില്‍ പറയുന്നുണ്ട്.
കര്‍ഷകരെ ഇടിച്ചു വീഴ്ത്തിയ എസ് യു വിയില്‍ നിന്നും ലോക്കല്‍ ബി ജെ പി നേതാവായ സുമിത്ത് ജയ്സ്വാള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഒക്ടോബര്‍ മൂന്നിനാണ് ലഖിംപൂര്‍ ഖേരിയി അക്രമ സംഭവങ്ങൾ ഉണ്ടാകുന്നത്. കേന്ദ്ര സഹ മന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്രയുടെ വാഹനം കര്‍ഷകര്‍ക്കിടയിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. എന്നാല്‍ സംഭവസ്ഥലത്ത് തന്റെ മകന്‍ ഇല്ലായിരുന്നു എന്ന് അജയ് മിശ്ര പ്രതികരിച്ചിരുന്നു. ആശിഷ് മിശ്രയും ആരോപണങ്ങള്‍ തള്ളിയിരുന്നു. ആശിഷ് മിശ്രയടക്കം മൂന്ന് പേരെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തു.