ദുബായ്: ക്രിക്കറ്റ് ആരാധകർ ആകാംക്ഷയോടെ കാത്തിരുന്ന പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യക്ക് 10 വിക്കറ്റിന്‍റെ തോല്‍വി. ദുബായ് ഇന്‍റർനാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികള്‍ക്ക് മുന്നിലാണ് മത്സരം നടന്നത്. 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്‌ടമില്ലാതെ വിജയം കണ്ടു. പാക് നായകന്‍ ബാബര്‍ അസം 52 പന്തില്‍ 68 റണ്‍സും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്‌മാന്‍ മുഹമ്മദ് റിസ്‌വാന്‍ 55 പന്തില്‍ 79 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു. സ്‌കോര്‍: ഇന്ത്യ -151-7, പാകിസ്ഥാന്‍- 152-0.
ടോസ് നിർണായകമായ മത്സരത്തില്‍ ടോസ് നേടിയ പാകിസ്ഥാന്‍ ഇന്ത്യയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ദുബായിലെ പിച്ചില്‍ രണ്ടാമത് ബാറ്റുചെയ്യുകയെന്നുളളത് താരതമ്യേന എളുപ്പമാണെന്നാണ് വിലയിരുത്തല്‍. ഇതാണ് പാകിസ്ഥാന് അനായാസ വിജയമൊരുക്കിയത്. ഒരു വേള 3 വിക്കറ്റിന് 31 എന്നനിലയില്‍ തകർന്ന ഇന്ത്യ പിന്നീട് വിരാട് കോലിയുടേയും ഋഷഭ് പന്തിന്‍റേയും കരുത്തില്‍ 151 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനെതിരെ ബൗളർമാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ക്യാപ്റ്റന്‍റെ കരുത്തില്‍ പാകിസ്ഥാന്‍ ഇന്ത്യ ഉയർത്തിയ ലക്ഷ്യം മറികടക്കുകയായിരുന്നു.ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായാണ് പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പിക്കുന്നത്