ന്യൂഡൽഹി: തുടർച്ചയായുള്ള ഇന്ധന വിലവർധനവിൽ നരേന്ദ്ര മോഡി സർക്കാരിനെ വിമർശിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിൽ മോഡി സർക്കാർ പുതിയ റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണെന്ന് ട്വിറ്ററിലൂടെ പ്രിയങ്ക പരിഹസിച്ചു.
ഒരു വർഷത്തിനിടെ പെട്രോൾ വില ഇത്രയും വർധിപ്പിക്കുന്നത് ഇത് ആദ്യമായാണെന്നും വ്യക്തമാക്കുന്ന പത്രവാർത്ത പങ്കുവെച്ചു കൊണ്ടാണ് പ്രിയങ്കയുടെ ട്വീറ്റ്. ഈ വർഷം മാത്രം പെട്രോൾ വിലയിൽ ലിറ്ററിന് 23.53 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇത്തരത്തിൽ വില വർധനവ് ഉണ്ടാകുന്നത് ആദ്യമാണെന്നും പ്രിയങ്ക പങ്കു വെച്ചിരിക്കുന്ന ഹിന്ദി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
" മോഡിയുടെ സർക്കാർ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതിൽ വലിയ റെക്കോർഡുകളാണ് സൃഷ്ടിക്കുന്നത്. ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ: മോഡി സർക്കാർ. സർക്കാർ സ്ഥാപനങ്ങൾ വിൽക്കുന്നു: മോഡി സർക്കാർ. ഒരു വർഷത്തിനിടെ ഏറ്റവുമധികം പെട്രോൾ വില വർധിപ്പിച്ചു: മോഡി സർക്കാർ" - പ്രിയങ്ക ഗാന്ധി ട്വിറ്ററിൽ കുറിച്ചു.
അതേസമയം മുതിർന്ന കോൺഗ്രസ് നേതാവായ രൺദീപ് സിങ് സുർജേവാലാ ഇത് അച് ഛേ ദിനാണെന്ന് പരിഹസിച്ചു. തുടർച്ചയായ നാലാം ദിവസവും പെട്രോൾ, ഡീസൽ വിലകൾ വർധിപ്പിച്ച് സാഹചര്യത്തിലായിരുന്നു കോൺഗ്രസ് നേതാക്കളുടെ വിമർശനം. പുതിയ വില നിലവിൽ വന്നതോടെ കേരളത്തിലെ ചിലയിടത്ത് പെട്രോൾ വില 110 രൂപ കടന്നിട്ടുണ്ട്. 35 പൈസ വീതമാണ് വില വർധനവ്. 2020 മെയ് മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ പെട്രോളിന് 36 പൈസയും ഡീസലിന് 26.6 58 രൂപയുമാണ് വർധിച്ചത്.