ന്യൂഡൽഹി: ഡല്‍ഹിയിലെ ഓള്‍ഡ് സീമാപുരിയില്‍ വീടിന് തീ പിടിച്ചു. തീപിടുത്തത്തിൽ കുടുംബത്തിലെ നാല് പേര്‍ ശ്വാസം മുട്ടി മരിച്ചു. ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ഉടന്‍ തന്നെ ഫയര്‍ഫോഴ്സ് സംഭവസ്ഥലത്തെത്തി തീയണച്ചെങ്കിലും ഇവരെ രക്ഷിക്കാനായില്ല.
ഹരിലാല്‍(58), ഭാര്യ റീന(55), മകന്‍ ആശു(24), മകള്‍ രോഹിണി(18) എന്നിവരാണ് മരിച്ചത്. മറ്റൊരു മകനായ അക്ഷയ് (22) രക്ഷപ്പെട്ടു. ഹരിലാലും കുടുംബവും മൂന്നാം നിലയിലായിരുന്നു കിടന്നിരുന്നത് കൊതുകിനെ കൊല്ലാനായി കത്തിച്ചു വെച്ച കൊതുകു തിരിക്ക് തീ പിടിച്ചതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ നിന്ന് രക്ഷപ്പെട്ട അക്ഷയ് രണ്ടാം നിലയിലായിരുന്നു ഉറങ്ങിയത്.
സര്‍ക്കാര്‍ ജീവനക്കാരനായ ഹരിലാല്‍ അടുത്ത വര്‍ഷം മാര്‍ച്ചില്‍ വിരമിക്കാനിരിക്കെയാണ് അപകടം. ആശു ജോലിക്കായി ശ്രമിക്കുന്നു. മകള്‍ 12ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.