ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന 13 വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണ നടപടികള്‍ ഈ സാമ്പത്തിക വർഷം അവസാനത്തോടെ പൂര്‍ത്തിയാകും. ഏഴ് ചെറിയ വിമാനത്താവളങ്ങളെ ആറ് വലിയ വിമാനത്താവളങ്ങളുമായി ചേര്‍ത്താകും സ്വകാര്യനിക്ഷേപം സ്വീകരിക്കുക.
നിലവില്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലുള്ള ഈ വിമാനത്താവളങ്ങള്‍ ഭാവിയില്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാകും പ്രവര്‍ത്തിക്കുക. ഇത്തരത്തില്‍ നാലുവര്‍ഷത്തിനുള്ളില്‍ 25 ഓളം വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. നിലവിലെ 13 വിമാനത്താവളങ്ങള്‍ ഉള്‍പ്പടെയാണിത്.
2019ല്‍ അദാനി ഗ്രൂപ്പിന് രാജ്യത്തെ ആറ് പ്രധാന വിമാനത്താവളങ്ങള്‍ കൈമാറിയിരുന്നു. ലേലനടപടികളുമായി മുന്നോട്ടുപോകുന്നതിന്റെ ഭാഗമായി വിമാനത്താവളങ്ങളുടെ പട്ടിക വ്യോമയാന മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. 50 വര്‍ഷത്തേക്കായിരിക്കും സ്വകാര്യ നടത്തിപ്പുകാര്‍ക്ക് എയര്‍പോര്‍ട്ടുകള്‍ കൈമാറുക.
കോവിഡിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ നിന്നുള്ള വരുമാനത്തില്‍ കാര്യമായ ഇടിവുണ്ടായിട്ടുണ്ടെന്നും അത് കുറച്ചുകാലത്തേക്ക് മാത്രമായിരുന്നു എന്നുമാണ് സർക്കാരിന്റെ വിലയിരുത്തല്‍.
വരാണസി, അമൃത്സര്‍, ഭൂവനേശ്വര്‍, റായ്പുര്‍, ഇന്‍ഡോര്‍, ട്രിച്ചി എന്നീ വലിയ വിമാനത്താവളങ്ങളോടൊപ്പമാവും ചെറിയ വിമാനത്താവളങ്ങളെ ഉള്‍പ്പെടുത്തുക.