ന്യൂഡൽഹി: ഇരുചക്രവാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോൾ കുട്ടികള്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കി കേന്ദ്ര സര്‍ക്കാര്‍. ബിഐഎസ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള ഹെല്‍മെറ്റാണ് കുട്ടികള്‍ക്കും നിര്‍ബന്ധമാക്കിയത്.
ഇരുചക്രവാഹനങ്ങളില്‍ കുട്ടികളുമായുള്ള യാത്രയില്‍ വേഗത 40 കിമീയില്‍ കൂടരുതെന്നും നിര്‍ദേശമുണ്ട്. ഒമ്പത് മാസത്തിനും നാലു വയസിനും ഇടയ്‌ക്കുള്ള കുട്ടികള്‍ ശരിയായ പാകത്തിലുള്ള ഹെല്‍മറ്റ് ധരിച്ചിരിക്കണമെന്ന് വാഹനം ഓടിക്കുന്നയാള്‍ ഉറപ്പാക്കണമെന്നും നിര്‍ദ്ദേശത്തിൽ പറയുന്നു. കേന്ദ്ര ഗതാഗതമന്ത്രാലയം പുറത്തിറക്കിയ കരട് വിജ്ഞാപനത്തിലാണ് നിര്‍ദ്ദേശം.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സുരക്ഷാ നിര്‍ദേശങ്ങള്‍. ഇരുചക്രവാഹനത്തില്‍ യാത്രചെയ്യുന്ന നാലുവയസില്‍ താഴെയുള്ള കുട്ടികളെ സുരക്ഷാ ബെല്‍റ്റുമായി ബന്ധിപ്പിച്ചിരിക്കണമെന്നും നിര്‍ദേശമുണ്ട്.
വാഹനാപകടത്തില്‍ നിരവധി കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ നടപടി. ഒരു വര്‍ഷത്തിനുള്ളില്‍ നിയമത്തിന്റെ അന്തിമരൂപം പുറത്തിറക്കാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്.