തമിഴ് സംസാരിക്കുന്നവര്‍ ധാരാളമുണ്ട്; ഇടുക്കിയെ തമിഴ്‌നാടിന്റെ ഭാഗമായി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ക്യാമ്പയിൻ

തമിഴ് സംസാരിക്കുന്നവര്‍ ധാരാളമുണ്ട്;  ഇടുക്കിയെ തമിഴ്‌നാടിന്റെ ഭാഗമായി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പുതിയ ക്യാമ്പയിൻ

ചെന്നൈ: മുല്ലപ്പെരിയാർ അണക്കെട്ട് പൊളിച്ചു പണിയണമെന്ന് ആവശ്യപ്പെട്ട് സിനിമ താരങ്ങൾ നടത്തിയ ഹാഷ്‌ടാഗ് ക്യാമ്പയിൻ വൈറലായതോടെ ബദല്‍ ക്യാമ്പയിനുമായി പ്രകോപനം സൃഷ്‌ടിച്ച്‌ തമിഴ്‌നാട്. 'ഡീക്കമ്മിഷന്‍ മുല്ലപ്പെരിയാര്‍ ഡാം' എന്ന പേരിലാണ് പൃഥ്വിരാജും ഉണ്ണിമുകുന്ദനും ഉൾപ്പെടെയുള്ള നിരവധി സിനിമാ താരങ്ങൾ രംഗത്ത് വന്നത്.

എന്നാൽ 'ഇടുക്കിയെ തമിഴ്‌നാടിന് ചേര്‍ക്കൂ' എന്നാവശ്യപ്പെട്ടാണ് തമിഴ് പേജുകള്‍ പുതിയ ക്യാമ്പയിൻ തുടങ്ങിയിരിക്കുന്നത്. അനെക്‌സ് ഇടുക്കി വിത്ത് ടിഎന്‍ എന്ന പേരിലാണ് ഹാഷ്‌ടാഗ് ക്യാമ്പയിൻ. മധുര ജില്ലയുടെ ഭാഗമായിരുന്നു പണ്ട് ഇടുക്കി ജില്ലയിലെ ഭാഗങ്ങളെന്നും ഇപ്പോഴും തമിഴ്‌ സംസാരിക്കുന്ന ജനങ്ങള്‍ ധാരാളം ഇവിടെയുണ്ടെന്നും ട്വീ‌റ്റുകളിലൂടെ തമിഴ് പേജുകള്‍ സ്ഥാപിക്കാന്‍ ശ്രമിക്കുന്നുണ്ട്. സ്വതന്ത്ര്യത്തിന് മുന്‍പും ബ്രിട്ടീഷ് ഭരണകാലത്തുമുള‌ള കേരള-തമിഴ്‌നാട് ഭൂപടം പങ്കുവച്ചാണ് തമിഴ് പേജുകള്‍ കേരളത്തിന്റെ ആവശ്യത്തെ പ്രതിരോധിക്കുന്നത്.



അതേസമയം നടന്‍ പൃഥ്വിരാജിന്റെ കോലം തേനി ജില്ലാ കളക്‌ടറേ‌റ്റിന് മുന്നില്‍ ഫോര്‍വേഡ് ബ്ളോക്ക് പ്രവര്‍ത്തകര്‍ കത്തിച്ചു. പൃഥ്വിരാജിനും മുല്ലപ്പെരിയാര്‍ ക്യാമ്പയിന്‍ നടത്തുന്ന അഡ്വ. റസ്സല്‍ ജോയിക്കുമെതിരെ ദേശസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് സംഘടന ജില്ലാ സെക്ര‌ട്ടറി എസ്.ആര്‍ ചക്രവര്‍ത്തി അഭിപ്രായപ്പെട്ടു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.