ലക്‌നൗ: രണ്ടാം ക്ലാസ് വിദ്യാര്‍ഥിയോട് ക്രൂരത കാണിച്ച് സ്കൂൾ പ്രിൻസിപ്പൽ. വികൃതി കാണിച്ചതിന്റെ പേരിൽ വിദ്യാര്‍ഥിയെ കെട്ടിടത്തിനു മുകളില്‍നിന്നു തലകീഴായി തൂക്കിപ്പിടിച്ച് ശിക്ഷ നടപ്പിലാക്കി സ്കൂൾ പ്രിൻസിപ്പൽ.
ഉത്തര്‍പ്രദേശിലെ മിര്‍സാപ്പുരിലാണ് സംഭവം. ഇതിന്റെ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ കലക്ടര്‍ വിദ്യാഭ്യാസ വകുപ്പില്‍നിന്നു റിപ്പോര്‍ട്ട് തേടി. അഹ്രുരയിലെ സദ്ഭാവന ശിക്ഷണ്‍ സംസ്ഥാന്‍ ജൂനിയര്‍ സ്‌കൂളിലാണ് സംഭവം.
ഭക്ഷണം കഴിക്കുന്നതിനിടെ കുസൃതി കാണിച്ചതിന് രോഷാകുലനായ പ്രിന്‍സിപ്പല്‍ മനോജ് വിശ്വകര്‍മ കുട്ടിയെ തലകീഴായി തൂക്കിപ്പിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നു. ഇവനെ ഒരു പാഠം പഠിപ്പിക്കും എന്നു പറഞ്ഞ് ഒന്നാം നിലയുടെ ബാല്‍ക്കണിയില്‍നിന്നാണ് കുട്ടിയെ തൂക്കിപ്പിടിച്ചത്. മറ്റു കുട്ടികള്‍ നോക്കിനില്‍ക്കെയായിരുന്നു അധ്യാപകന്റെ പ്രവൃത്തി.
കുട്ടി കരഞ്ഞു മാപ്പു പറഞ്ഞതിനു ശേഷമാണ് താഴെ നിര്‍ത്താന്‍ അധ്യാപകന്‍ തയാറായത്. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെ ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടുകയായിരുന്നു.