കുറഞ്ഞ താങ്ങുവില നിയമപരമായി ഉറപ്പുനല്‍കുന്നത് വരെ കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടും: വരുണ്‍ ഗാന്ധി

കുറഞ്ഞ താങ്ങുവില നിയമപരമായി  ഉറപ്പുനല്‍കുന്നത് വരെ കര്‍ഷകര്‍ ചൂഷണം ചെയ്യപ്പെടും: വരുണ്‍ ഗാന്ധി

ന്യൂഡൽഹി: വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില നിയമപരമായി ഉറപ്പുനല്‍കുന്നത് വരെ കര്‍ഷകര്‍ ചൂഷണത്തിന് വിധേയരാക്കപ്പെടുമെന്ന് ബിജെപി എം.പി വരുണ്‍ ഗാന്ധി. ഇതുവരെയും ഇത്തരത്തിലുള്ള കുറഞ്ഞ താങ്ങുവിലയ്ക്ക് ഒരു ഉറപ്പും ലഭ്യമല്ലെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.



കര്‍ഷകര്‍ മണ്ടികളില്‍ വച്ച്‌ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടു. ട്വിറ്ററിലാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം. പഞ്ചാബ്, ഹരിയാന, ഉത്തര്‍ പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ആയിരക്കണക്കിന് കര്‍ഷകരാണ് 2020 നവംബര്‍ 28 മുതല്‍ കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനും കുറഞ്ഞ താങ്ങുവിലയില്‍ നിയമപരമായ ഉറപ്പും ആവശ്യപ്പെട്ട് ഡൽഹിയുടെ അതിര്‍ത്തികളില്‍ സമരം ചെയ്യുന്നത്.


കര്‍ഷകരുടെ പ്രശ്നങ്ങളെ കേന്ദ്ര സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്ന രീതിയെ ഇതിന് മുന്‍പും വരുണ്‍ ഗാന്ധി വിമര്‍ശിച്ചിട്ടുണ്ട്. വിളവെടുത്ത നെല്ല് വില്‍ക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെ കത്തിച്ച്‌ കളയുന്ന കര്‍ഷകന്റെ ദൃശ്യങ്ങളും വരുണ്‍ ഗാന്ധി നേരത്തെ പങ്കുവച്ചിരുന്നു. വിളകള്‍ക്ക് തീ കൊടുക്കേണ്ടി വരുന്നതിലും വലിയ ഒരു ശിക്ഷ കര്‍ഷകന് നല്‍കാനില്ലെന്ന കുറിപ്പോടെയായിരുന്നു കേന്ദ്രത്തിനെതിരായ വരുണ്‍ ഗാന്ധിയുടെ വിമര്‍ശനം.

കര്‍ഷകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിച്ച വരുണിനേയും അമ്മ മനേക ഗാന്ധിയേയും ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയിലേക്ക് പരിഗണിച്ചിരുന്നില്ല. മഹാത്മാ ഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോഡ്സേയെ പുകഴ്ത്തുന്നവര്‍ക്കെതിരെ വരുണ്‍ ഗാന്ധി രൂക്ഷമായി പ്രതികരിച്ചിരുന്നു. ഗോഡ്സേയ്ക്ക് ജയ് വിളിക്കുന്നവര്‍ രാജ്യത്തെ ലജ്ജിപ്പിക്കുകയാണ് ചെയ്യുന്നത്. ഈ ഭ്രാന്തന്‍ സ്വഭാവമുള്ളവരെ പൊതുധാരയിലേക്ക് എത്താന്‍ അനുവദിക്കരുതെന്നുമായിരുന്നു വരുണ്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.