ശ്രീനഗര്‍: ജമ്മു കാശ്മീരിലെ വിവിധ സ്ഥലങ്ങളിലായി ഭീകരാക്രമണത്തിന് പദ്ധതിയിട്ട രണ്ടുപേര്‍ കൂടി പിടിയില്‍. ഇഷ്ഫാക് അഹമ്മദ് വാനി, ഉമര്‍ ഭാട്ട് എന്നിവരാണ് ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ)യുടെ പിടിയിലായത്.
കാശ്മീരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വിവിധ ഭീകര സംഘടനകള്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഭീകരരെ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് 25 പേരെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്.
അതേസമയം ഭീകരരെ കണ്ടെത്താനുള്ള സൈനിക ഓപ്പറേഷന്‍ 21-ാം ദിവസത്തിലേക്ക് കടന്നു. കഴിഞ്ഞ ദിവസം പഞ്ചാബിലെ ഇന്ത്യ-പാക്ക് അതിര്‍ത്തിയില്‍ ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയിരുന്നു. അമൃത്സറില്‍ അജ്‌നല പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് ഡ്രോണ്‍ സാന്നിധ്യം കണ്ടെത്തിയത്.
ബിഎസ്‌എഫ് ഉദ്യോഗസ്ഥര്‍ ഡ്രോണിന് നേരെ വെടിയുതിര്‍ത്തു. ഇതോടെ അതിര്‍ത്തി കടന്നെത്തിയ ഡ്രോണ്‍ പാക്കിസ്ഥാന്‍ ഭാഗത്തേയ്ക്ക് പോയി. ഇന്ത്യയിലേക്ക് ആയുധങ്ങളോ മറ്റോ കടത്താന്‍ ഡ്രോണ്‍ ഉപയോഗിച്ചതായി സംശയിക്കുന്നതായി സുരക്ഷസേന അറിയിച്ചിരുന്നു. രാജ്യത്ത് ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഇതുവരെ ഒൻപത് സൈനികരാണ് വീരമൃത്യു വരിച്ചത്.