ന്യൂഡൽഹി: കോടതി ജാമ്യം നൽകിയ വ്യക്തിക്ക് ഉത്തരവ് ജയിലിൽ എത്താൻ വൈകിയതിന്റെ പേരില്‍ ജയിൽമോചനം വൈകിക്കുന്നത് സ്വാതന്ത്ര്യനിഷേധമാണെന്ന് സുപ്രീംകോടതി ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്. ഇതിന്റെ പേരിൽ ജയിലധികൃതർ തടവ് നീട്ടുന്നതിനെതിരെ യുദ്ധകാലാടിസ്ഥാനത്തിൽ നടപടി വേണമെന്നും അദ്ദേഹം പറഞ്ഞു. അലഹബാദ് ഹൈകോടതി സംഘടിപ്പിച്ച വെർച്വൽ കോടതിയുടെയും ഇ-സേവ കേന്ദ്രത്തിന്റെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡ്.
ക്രിമിനൽ നീതി നിർവഹണത്തിൽ വിവരം എത്തിക്കാൻ വൈകിയതിന്റെ പേരിൽ ഒരാൾക്കും സ്വാതന്ത്ര്യം നിഷേധിക്കാൻ പാടില്ല. സമീപകാലത്ത് നടൻ ഷാറൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് ഇക്കാരണത്താൽ ഒരു ദിവസം ആർതർ റോഡ് ജയിലിൽ തങ്ങേണ്ടിവന്നകാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തിൽ ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ ബെഞ്ച് അസംതൃപ്തി പ്രകടിപ്പിച്ച കാര്യവും ചന്ദ്രചൂഡ് എടുത്തുപറഞ്ഞു. വിവര കൈമാറ്റത്തിന് സുരക്ഷിതവും വിശ്വാസ യോഗ്യവും ആധികാരികവുമായ രീതി വേണമെന്ന് അന്നുതന്നെ അഭിപ്രായമുയർന്നിരുന്നു.