പാക് പഞ്ചാബില്‍ ഭൂമി തട്ടിയെടുക്കാന്‍ ക്രൈസ്തവര്‍ക്കു നേരെ വെടിയുതിര്‍ത്ത് ഇസ്ലാമിക തീവ്രവാദികള്‍; ഒന്‍പതു പേര്‍ക്ക് പരിക്ക്

പാക് പഞ്ചാബില്‍ ഭൂമി തട്ടിയെടുക്കാന്‍ ക്രൈസ്തവര്‍ക്കു നേരെ വെടിയുതിര്‍ത്ത് ഇസ്ലാമിക തീവ്രവാദികള്‍;  ഒന്‍പതു പേര്‍ക്ക് പരിക്ക്

വെഹാരി: ക്രൈസ്തവരുടെ ഭൂമി പിടിച്ചെടുക്കുന്നതിനായി ആക്രമണം അഴിച്ചുവിട്ട് ഒരു സംഘം ഇസ്ലാമിക തീവ്ര വാദികള്‍. പാകിസ്ഥാന്‍ അധീനതയിലുള്ള പഞ്ചാബിലെ വെഹാരി ജില്ലയില്‍പ്പെട്ട ബുരെവാലയ്ക്ക് സമീപമുള്ള ത്രിഖാനി ഗ്രാമത്തിലാണ് സംഭവം. ഒക്ടോബര്‍ 30 ന് നടന്ന സംഭവം പുറം ലോകമറിയുന്നത് വൈകിയാണ്.

അക്രമികള്‍ പ്രദേശവാസികളായ ക്രൈസ്തവരെ ആക്രമിക്കുകയും വെടിവയ്ക്കുകയും ചെയ്തു. സംഭവത്തില്‍ ഒന്‍പതു പേര്‍ക്ക് പരിക്കേറ്റു. മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്.

ക്രൈസ്തവ കുടുംബങ്ങളില്‍ നിന്നും മിഷനറിമാരില്‍ നിന്നും പാരമ്പര്യമായി ലഭിച്ച ഭൂമി വില്‍ക്കാന്‍ നിര്‍ബന്ധിച്ചായിരുന്നു ആക്രമണം. ക്രൈസ്തവര്‍ തങ്ങളുടെ വയലില്‍ ജോലി ചെയ്യുന്നതിനിടെ തീവ്ര ഇസ്ലാമിക വാദികള്‍ ഇതേച്ചൊല്ലി വെടിയുതിര്‍ക്കുകയായിരുന്നു. കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ പ്രതികള്‍ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവരെ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ട്.

''അവര്‍ ഞങ്ങളെ കൊല്ലാന്‍ വേണ്ടിയാണ് വെടിവച്ചത്. എന്റെ നെഞ്ചിലായിരുന്നു വെടിയേറ്റത്'' പരിക്കേറ്റവരില്‍ ഒരാള്‍ വെളിപ്പെടുത്തി. മുസ്ലീം ഭൂവുടമകള്‍ ഇവിടെയുള്ള ക്രൈസ്തവരോട് ഭൂമി വില്‍ക്കാന്‍ ആവശ്യപ്പെട്ടു. വിസമ്മതിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു എന്ന് ഗ്രാമവാസിയും സംഭവത്തിന്റെ ദൃക്സാക്ഷിയുമായ കമ്രാന്‍ മസിഹ് വിശദീകരിച്ചു.

ഇവിടെയുള്ള ക്രൈസ്തവരോട് അവരുടെ ഭൂമി വില്‍ക്കാന്‍ പറഞ്ഞുകൊണ്ട് തീവ്ര ഇസ്ലാമികവാദികള്‍ മുന്‍പും സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ട്. എന്നാല്‍ ഈ ഭൂമി ക്രൈസ്തവരുടെ പൂര്‍വ്വികരുടെ ഓര്‍മ്മയും പാരമ്പര്യവുമാണ്. അതിനാലാണ് ഈ ഭൂമി വില്‍ക്കാന്‍ അവര്‍ വിസമ്മതിക്കുന്നത്. മാത്രമല്ല ഇതാണ് അവരുടെ ഏക ഉപജീവന മാര്‍ഗവും. യഥാര്‍ത്ഥത്തില്‍ ഈ ഗ്രാമം സ്ഥാപിച്ചത് മിഷനറിമാരാണ്. കൃഷിക്കു വേണ്ടിയുള്ള ഭൂമി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് ദാനം ചെയ്തു. അവര്‍ അത് തലമുറകളിലേക്ക് കൈമാറി വരുന്നു.

മുസ്ലീം ഭൂഉടമകള്‍ ക്രൈസ്തവരെ ലക്ഷ്യം വയ്ക്കാന്‍ അവരുടെ സ്വാധീനം ഇങ്ങനെ ഉപയോഗിക്കുന്നു എന്നത് സങ്കടകരമാണെന്ന് ആക്രമണത്തില്‍ പരിക്കേറ്റവരെ സഹിവാളിലെ ആശുപത്രിയില്‍ സന്ദര്‍ശിച്ച മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സലീം ഇഖ്ബാല്‍ പറഞ്ഞു. സെഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തി വരുന്നതായി ഉന്നത പൊലീസ് അധികൃതര്‍ അറിയിച്ചു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.