ന്യൂഡൽഹി: പഞ്ചാബ് പിസിസി അധ്യക്ഷ സ്ഥാനത്ത് രാജി പിന്‍വലിച്ചത് പ്രഖ്യാപിച്ച് നവജ്യോത് സിംഗ് സിദ്ദു. സംസ്ഥാനത്ത് ചില മന്ത്രിമാരെയും അഡ്വക്കേറ്റ് ജനറലിനെയും മാറ്റണമെന്ന് ആവശ്യം നിരസിച്ചതോടെയായിരുന്നു സിദ്ദു രാജി നല്‍കിയത്.
അഹംഭാവം കൊണ്ടല്ല രാജിക്കത്ത് നല്‍കിയത്. എന്നും വിശ്വസ്തനായ, ആത്മാര്‍ഥതയുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകനായി തുടരുമെന്നും സിദ്ദു പറഞ്ഞു. ചന്നി മന്ത്രിസഭയിലെ അഴിമതി ആരോപണ വിധേയനായ മന്ത്രി, ചില ഉദ്യോഗസ്ഥര്‍ എന്നിവരെ മാറ്റണമെന്ന ആവശ്യമാണ് സിദ്ദു ഉന്നയിച്ചത്. തന്റെ ആവശ്യങ്ങള്‍ വ്യക്തിപരമല്ലെന്നും ആദര്‍ശത്തിനുവേണ്ടിയാണ് രാജിവച്ചതെന്നും സിദ്ദു വ്യക്തമാക്കിയിരുന്നു.
എന്നാല്‍ ലഖിംപൂര്‍ സംഭവത്തോടെ രാഷ്ട്രീയ സാഹചര്യം മാറിയതിനാല്‍ സിദ്ദു നിലപാട് മയപ്പെടുത്തുകയായിരുന്നു.