ചെന്നൈ: ചെന്നൈയില്‍ കനത്തമഴ തുടരുന്നു. ശക്തമായ മാഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിത്തുടങ്ങി. ഇന്നും നാളേയും ചെന്നൈ, ചെങ്കല്‍പ്പേട്ട്, തിരുവള്ളൂര്‍, കാഞ്ചീപുരം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട സ്ഥലങ്ങള്‍ മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ സന്ദര്‍ശിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ നഗരത്തിന് സമീപത്തെ മൂന്ന് ജലസംഭരണികള്‍ തുറന്നു. മറ്റൊരു പ്രളയമാണോ വരുന്നതെന്ന ഭയപ്പാടിലാണ് ചെന്നൈ നഗരം.
റോഡുകളിലും ഒരടിയില്‍ കൂടുതല്‍ വെള്ളം കയറി. നൂറോളം പേരെയാണ് ഇതുവരെ മാറ്റിപ്പാര്‍പ്പിച്ചത്. അവശ്യഘട്ടത്തില്‍ നഗരത്തിലെ സ്‌കൂളുകള്‍ ദുരിതാശ്വാസ ക്യാമ്പുകളാക്കി മാറ്റാന്‍ നടപടി ആരംഭിച്ചു. ചെമ്പരാമ്പാക്കം, പൂണ്ടി, പുഴല്‍ ജലസംഭരണികളില്‍ നിന്ന് ചെറിയ അളവില്‍ വെള്ളം തുറന്നു വിട്ടു തുടങ്ങി.
ശനിയാഴ്ച രാത്രി മുതല്‍ തുടര്‍ച്ചയായി പെയ്ത മഴയാണ് വെള്ളക്കെട്ടിന് കാരണം. ഇന്നും നാളേയും തമിഴ്നാട്ടിലെ വടക്ക് ഭാഗത്തെ തീരദേശ ജില്ലകളില്‍ മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ട്രെയിന്‍, റോഡ് ഗതാഗതത്തെ മഴ ബാധിച്ചിട്ടുണ്ട്. നഗരത്തില്‍ ദേശീയ ദുരന്ത നിവാരണ സേനയുടെ നാല് സംഘങ്ങളെ നിയോഗിച്ചു. സംസ്ഥാന ദുരന്ത നിവാരണ സേനയും തയ്യാറായി നില്‍ക്കുന്നുണ്ട്.