ഹൈദരാബാദ്: ബിജെപിക്ക് എതിരേ ശക്തമായി പ്രതികരിച്ച് തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവു. നെൽകൃഷി സംബന്ധിച്ച് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ പ്രസ്താവനയാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. വായിൽ തോന്നിയത് വിളിച്ച് പറഞ്ഞാൽ നാവ് അരിയുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷൻ നെൽക്കൃഷി ചെയ്യാൻ ആവശ്യപ്പെട്ട് തെലങ്കാനയിലെ കർഷകരെ വിഡ്ഢികളാക്കുകയാണെന്നും നെല്ല് സംഭരിക്കുമെന്ന് ഉറപ്പുനൽകി ബിജെപി വെറുതെ പ്രതീക്ഷ നൽകുകയാണെന്നും ചന്ദ്രശേഖര റാവു വിമർശിച്ചു.
എന്നാൽ കേന്ദ്രം നെല്ല് ശേഖരിക്കുന്നില്ല. ഇതിനാലാണ് നഷ്ടം ഉണ്ടാകാതിരിക്കാൻ മറ്റ് കൃഷിയിൽ ശ്രദ്ധിക്കണമെന്ന് കൃഷി മന്ത്രി കർഷകരോട് പറഞ്ഞത്. കേന്ദ്രം നിരുത്തരവാദപരമായാണ് പെരുമാറുന്നതെന്നും അദ്ദേഹം ആരോപിച്ചു.
ബിജെപി സംസ്ഥാന നേതൃത്വത്തിന് എതിരെ പ്രതികരിച്ച തന്നെ ജയിലിൽ അടയ്ക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ ഭീഷണിയെന്നും ധൈര്യമുണ്ടെങ്കിൽ അത് കാണട്ടേയെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.
അതേസമയം കേന്ദ്ര മന്ത്രിയെ നേരിട്ട് കണ്ട ശേഷം വിഷയത്തിൽ സംസ്ഥാനത്തിനുള്ള ആശങ്ക അറിയിച്ചിരുന്നുവെന്നും എന്നാൽ തീരുമാനം എടുത്ത ശേഷം അറിയിക്കാമെന്നായിരുന്നു കേന്ദ്രമന്ത്രി പറഞ്ഞതെന്നും ചന്ദ്രശേഖര റാവു കൂട്ടിച്ചേർത്തു. എന്നാൽ ഇതുവരെ തനിക്ക് മറുപടിയൊന്നും ലഭിച്ചില്ല. തെലങ്കാനയിൽ കഴിഞ്ഞ വർഷം ഉത്പാദിപ്പിച്ച അഞ്ച് ലക്ഷം ടൺ നെല്ല് കെട്ടിക്കിടക്കുകയാണെന്നും കേന്ദ്രം അത് വാങ്ങാൻ തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇതിനിടെയാണ് കേന്ദ്രം സംഭരിക്കാത്ത എന്തെങ്കിലും കൃഷി ചെയ്യാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കർഷകരോട് ആവശ്യപ്പെട്ടത്. ഇതിനെതിരേയാണ് ചന്ദ്രശേഖര റാവു രംഗത്ത് വന്നത്. കേന്ദ്രം നെല്ല് ശേഖരിക്കില്ലെന്നും സംസ്ഥാന ബിജെപി നേതൃത്വം ശേഖരിക്കുമെന്നാണ് പറയുന്നത്. വായിൽ തോന്നിയത് വിളിച്ചു പറയരുതെന്നും ഇത്തരം അനവാശ്യ കാര്യങ്ങൾ പറഞ്ഞാൽ പറയുന്നവരുടെ നാവ് അരിയുമെന്നും ചന്ദ്രശേഖര റാവു പറഞ്ഞു.