ചെന്നൈ: കനത്ത മഴയെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളം ഭാഗികമായി അടച്ചു. ആറുമണി വരെ വിമാനങ്ങള്‍ക്ക് ഇറങ്ങാനാവില്ല. എന്നാല്‍ പുറപ്പെടുന്നതിന് തടസമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ ചെന്നൈയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ ഹൈദരാബാദ്, ബെംഗളൂരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടു. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് തീരുമാനം. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നേരിട്ടാണു രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.
ചെന്നൈയില്‍ വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും വെള്ളം ഇരച്ചുകയറുകയാണ്. നഗരത്തിലെ 65,000 വീടുകളില്‍ വൈദ്യുതി നിലച്ചു. ഇരുചക്ര വാഹനത്തില്‍ പുറത്തിറങ്ങുന്നതിനു വിലക്കുണ്ട്. വെള്ളിയാഴ്ചയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.
11 ജില്ലകളില്‍ ഇന്നു സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും അവധിയാണ്. രക്ഷാപ്രവര്‍ത്തനത്തിനായി 18 യൂണിറ്റ് ദുരന്തനിവാരണ സേനയെ വിവിധ ജില്ലകളില്‍ വിന്യസിച്ചു.
കഴിഞ്ഞ ദിവസം ഉച്ചയ്ക്കു തുടങ്ങിയ കനത്ത മഴയില്‍ പ്രധാന ഭാഗങ്ങളെല്ലാം വെള്ളത്തിനടിയിലായി. ബംഗാള്‍ ഉള്‍ക്കടലിലെ തീവ്ര ന്യൂനമര്‍ദ്ദം ചെന്നൈയുടെ സമീപം കരതൊടുമെന്ന് ഉറപ്പായതോടെ നാളെ വൈകിട്ട് വരെ തീവ്രമഴയുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറയിപ്പ് നല്‍കി.
മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. മണിക്കൂറില്‍ 45 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റുവീശുമെന്നാണ് മുന്നറിയിപ്പ്. ഇതോടെ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ എന്ന് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ചെന്നൈയ്ക്കു പുറമെ സമീപ ജില്ലകളായ ചെങ്കല്‍പേട്ട്, കാഞ്ചിപുരം, തിരുവള്ളൂര്‍ എന്നിവടങ്ങളിലും പുതുച്ചേരിയിലും ആന്ധ്രയുടെ തീരദേശ ജില്ലകളിലും ഇപ്പോഴും ശക്തമായ മഴ തുടരുകയാണ്.