ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍

 ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്ക് നിയന്ത്രണം വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് ക്രിപ്‌റ്റോ കറന്‍സി ഇടപാടുകള്‍ക്കു നിയന്ത്രണം വേണമെന്നു കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അധ്യക്ഷതയില്‍ ഉന്നതതലയോഗം ചേര്‍ന്നു. ക്രിപ്‌റ്റോ കറന്‍സി ഇടപാടുകളിലൂടെ യുവാക്കളെ വ്യാപകമായി തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നു യോഗം വിലയിരുത്തി. അമിതലാഭം വാഗ്ദാനം ചെയ്തുള്ള പരസ്യങ്ങളിലൂടെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമങ്ങള്‍ തടയേണ്ടതിന്റെ ആവശ്യകത യോഗത്തില്‍ ചര്‍ച്ചയായി.

അനിയന്ത്രിതമായ ക്രിപ്റ്റോ മാര്‍ക്കറ്റുകള്‍ കള്ളപ്പണം വെളുപ്പിക്കലിനും ഭീകര പ്രവര്‍ത്തനത്തിനു ധനസഹായം നല്‍കുന്നതിനുമുള്ള വഴികളാകാന്‍ അനുവദിക്കാനാകില്ലെന്നും യോഗം കര്‍ശന നിലപാടെടുത്തു. ഇതേക്കുറിച്ചു സൂക്ഷ്മമായി നിരീക്ഷിക്കുകയും സജീവമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്യുമെന്നു യോഗം വ്യക്തമാക്കി.

ക്രിപ്റ്റോ കറന്‍സികള്‍ അനുവദിക്കുന്നതിനെതിരെ ആര്‍ബിഐ ഗവര്‍ണര്‍ ശക്തികാന്ത ദാസ് ബുധനാഴ്ച രംഗത്തെത്തിയിരുന്നു. ഒരു കേന്ദ്രീകൃത ബാങ്ക് നിയന്ത്രിക്കാനില്ലാത്തതിനാല്‍ ഏതു സാമ്പത്തിക വ്യവസ്ഥയ്ക്കും അവ ഗുരുതരമായ ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞു.

ക്രിപ്റ്റോ കറന്‍സി വിഷയത്തില്‍ റിസര്‍വ് ബാങ്കും ധമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ഇന്ത്യയിലെയും വിദേശത്തെയും വിദഗ്ധരുമായി ചര്‍ച്ച നടത്തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.