അന്തരീക്ഷ മലിനീകരണം: ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തയാറെന്ന് ഡല്‍ഹി സര്‍ക്കാര്‍

അന്തരീക്ഷ മലിനീകരണം: ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തയാറെന്ന് ഡല്‍ഹി സര്‍ക്കാര്‍

ന്യുഡല്‍ഹി: അന്തരീക്ഷ മലിനീകരണം രൂക്ഷമായ രാജ്യ തലസ്ഥാനത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തയാറാണെന്ന് ഡല്‍ഹി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കി. വായു മലിനീകരണം നിയന്ത്രിക്കുന്നതിന് ആവശ്യമെങ്കില്‍ ഡല്‍ഹിയില്‍ രണ്ടു ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചിരുന്നു.

സ്ഥിതി ഗരുതരമാണെന്നും വീടിനുള്ളില്‍ പോലും മാസ്‌ക് ധരിക്കേണ്ട അവസ്ഥയിലാണെന്നും ചീഫ് ജസ്റ്റിസ് എന്‍.വി രമണ പറഞ്ഞു. വായു നിലവാരം മെച്ചപ്പെടത്താനുള്ള അടിയന്തര നടപടികള്‍ അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോടും ഡല്‍ഹി സര്‍ക്കാരിനോടും കോടതി നിര്‍ദേശിച്ചു.

കര്‍ഷകര്‍ വയലിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നതു കൊണ്ടാണ് ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം കൂടിയതെന്ന കേന്ദ്രസര്‍ക്കാരിന്റെയും ഡല്‍ഹി സര്‍ക്കാരിന്റെയും വാദം തള്ളിയ സുപ്രീം കോടതി മറ്റ് ഉറവിടങ്ങളില്‍ നിന്നുള്ള മലനീകരണം നിയന്ത്രിക്കുന്നതിന് അടിയന്തരമായി എന്ത് നടപടികളാണ് സ്വീകരിച്ചതെന്നും ചോദിച്ചു.

വയലിലെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത് ഏതാനും ദിവസത്തേക്കെങ്കിലും നിര്‍ത്തിവയ്ക്കാന്‍ ഹരിയാന പഞ്ചാബ് ചീഫ് സെക്രട്ടറിമാരുടെ യോഗത്തില്‍ തീരുമാനിക്കണമെന്നും കോടതി പറഞ്ഞു. കര്‍ഷകരെ മാത്രം കുറ്റപ്പെടുത്തുന്നത് അംഗീകരിക്കാനാവില്ല. വയലിലെ അവിശഷ്ടങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ബദല്‍ സംവിധാനങ്ങള്‍ ശക്തമാക്കണം. രാഷ്ട്രീയത്തിനപ്പുറത്ത് വിഷയത്തില്‍ യോജിച്ച പ്രവര്‍ത്തനം ആവശ്യമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.