മണിപ്പൂരിലെ ഭീകരാക്രമണം: തിരിച്ചടിച്ച് സൈന്യം; മൂന്ന് ഭീകരരെ വധിച്ചു

മണിപ്പൂരിലെ ഭീകരാക്രമണം: തിരിച്ചടിച്ച് സൈന്യം; മൂന്ന് ഭീകരരെ വധിച്ചു

ഇറ്റാനഗര്‍: മണിപ്പൂരില്‍ അസം റൈഫിള്‍സ് സൈനികര്‍ക്ക് നേരെ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തിന് തക്ക മറുപടി നല്‍കി സൈന്യം. തെക്കന്‍ അരുണാചല്‍ പ്രദേശിലുണ്ടായ ഏറ്റുമുട്ടലില്‍ അസം റൈഫിള്‍സ് മൂന്ന് ഭീകരരെ വധിച്ചു.

നാഷണല്‍ സോഷ്യലിസ്റ്റ് കൗണ്‍സില്‍ ഓഫ് നഗാലിം സംഘടനയില്‍ പ്രവര്‍ത്തിക്കുന്ന ഭീകരരാണ് കൊല്ലപ്പെട്ടത്. മണിപ്പൂരില്‍ ഭീകരാക്രമണമുണ്ടായ പശ്ചാത്തലത്തില്‍ ലോംഗ്ദിംഗ് മേഖലയില്‍ പരിശോധന നടത്തുന്നതിനിടെയാണ് രാവിലെയോടെ ഏറ്റുമുട്ടല്‍ ഉണ്ടായത്.

സൈന്യത്തെ കണ്ട ഭീകരര്‍ വെടിയുതിര്‍ത്തതോടെയാണ് സൈന്യം തിരിച്ചടിച്ചത്. അസം റൈഫിള്‍സിന്റെ ആറാം നമ്പര്‍ ട്രൂപ്പാണ്  ശക്തമായ തിരിച്ചടി നല്‍കിയത്. ആക്രമണം നടത്തിയ ഭീകരര്‍ക്കായുള്ള തെരച്ചില്‍ സുരക്ഷാ സേന ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 10 മണിയോടെയായിരുന്നു മണിപ്പൂരിലെ ചുരാചന്ദ്പ്പൂര്‍ മേഖലയില്‍ അസം റൈഫിള്‍സിലെ സൈനികര്‍ക്ക് നേരെ ഭീകരാക്രമണം നടന്നത്. സംഭവത്തില്‍ അസം റൈഫിള്‍സ് യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറും കുടുംബവും നാല് ജവാന്മാരും ഉള്‍പ്പെടെ ഏഴ് പേരാണ് കൊല്ലപ്പെട്ടത്.

അസം റൈഫിള്‍സ് 46ാം യൂണിറ്റ് കമാന്‍ഡിംഗ് ഓഫീസറായ വിപ്ലബ് ത്രിപാഠി, അദ്ദേഹത്തിന്റെ ഭാര്യ, ഏട്ട് വയസുള്ള മകന്‍ സുരക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് ജവാന്മാര്‍, വാഹനത്തിന്റെ ഡ്രൈവര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

ത്രിപാഠിയും ഭാര്യയും കുഞ്ഞും സൈനികരും സഞ്ചരിച്ച വാഹന വ്യൂഹത്തിന് നേരെ ഐഇഡി ആക്രമണമായിരുന്നു ഉണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്വം പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഓഫ് മണിപ്പൂരും മണിപ്പൂര്‍ നാഗാപീപ്പിള്‍സ് ഫ്രണ്ടും ഏറ്റെടുത്തിരുന്നു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.