പട്‌ന: പാകിസ്ഥാന് രഹസ്യവിവരങ്ങള്‍ കൈമാറിയ സൈനിക ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. ബിഹാറിലെ ധനപൂരിലാണ് സംഭവം. ഗണേഷ് പ്രസാദ് എന്ന സൈനികനെ ബിഹാര്‍ പൊലീസിലെ എടിഎസ് വിഭാഗമാണ് അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലില്‍ രഹസ്യവിവരങ്ങള്‍ പാകിസ്ഥാന്‍ സ്വദേശിക്ക് കൈമാറിയതായി ഇയാള്‍ സമ്മതിച്ചു. ഐഎസ്‌ഐ ഏജന്റായ യുവതിക്കാണ് ഗണേഷ് പ്രസാദ് വിവരം കൈമാറിയതെന്നാണ് റിപ്പോര്‍ട്ട്.
ഹണിട്രാപ്പില്‍പ്പെടുത്തി സൈനികനില്‍ നിന്ന് യുവതി വിവരമെടുക്കുകയായിരുന്നുവെന്നാണ് സൂചന. ഔദ്യോഗിക രഹസ്യ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഗണേഷ് പ്രസാദിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി ബിഹാര്‍ പൊലീസ് വ്യക്തമാക്കി. ഔദ്യോഗിക രഹസ്യവിവരങ്ങള്‍ സംരക്ഷിക്കല്‍ നിയമം അനുസരിച്ചാണ് സൈനിക ഉദ്യോഗസ്ഥനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ആര്‍മിയിലെ മെഡിക്കല്‍ ഓഫീസർ എന്ന വ്യാജേനയാണ് യുവതി ഇയാളുമായി സൗഹൃദം സ്ഥാപിച്ചത്. സൈനികന്റെ മൊബൈല്‍ ഫോണ്‍ അന്വേഷണ സംഘം പിടിച്ചെടുത്തു ഫോറന്‍സിക് സംഘത്തിന് കൈമാറി. ഇയാള്‍ എന്തൊക്കെ വിവരങ്ങളാണ് കൈമാറിയതെന്നറിയുന്നതിനാണ് ഫോണ്‍ പിടിച്ചെടുത്തത്.