കുല്‍ഭൂഷണ്‍ ജാദവിന് പാക് കോടതിയുടെ വധ ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാം; ബില്‍ പാസാക്കി പാകിസ്ഥാന്‍

കുല്‍ഭൂഷണ്‍ ജാദവിന് പാക് കോടതിയുടെ വധ ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാം;  ബില്‍ പാസാക്കി പാകിസ്ഥാന്‍

ന്യൂഡല്‍ഹി: പാക് ജയിലില്‍ കഴിയുന്ന ഇന്ത്യന്‍ നാവികസേന മുന്‍ ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് പാക്കിസ്ഥാന്‍ പട്ടാളക്കോടതിയുടെ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ നല്‍കാന്‍ അനുമതി. സിവില്‍ കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തി പട്ടാള നിയമം ഭേദഗതി ചെയ്യാനുള്ള ബില്‍ പാക് പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം അംഗീകരിച്ചു.

പ്രതിപക്ഷ ബഹളത്തിനിടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ജാദവിന്റെ വധശിക്ഷ പുനപരിശോധിച്ച് ഫലപ്രദമായ വിചാരണ നടത്തണമെന്ന രാജ്യാന്തര നീതിന്യായ കോടതിയുടെ നിര്‍ദേശപ്രകാരമാണ് നടപടി.

ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയുടെ ഏജന്റായി പ്രവര്‍ത്തിച്ച് ബലൂചിസ്ഥാനില്‍ കാലാപത്തിന് ശ്രമിച്ചുവെന്ന് ആരോപിച്ചാണ് ജാദവിനെ അറസ്റ്റു ചെയ്തത്. അദ്ദേഹത്തിന് അപ്പീല്‍ നല്‍കാന്‍ കഴിഞ്ഞ വര്‍ഷം പാക്കിസ്ഥാന്‍ ദേശീയ അസംബ്ലിയില്‍ ഓര്‍ഡിനന്‍സ് അവതരിപ്പിച്ചിരുന്നു.

ചാരവൃത്തി ആരോപിച്ച് മുന്‍ നാവികസേന ഉദ്യോഗസ്ഥന്‍ കുല്‍ഭൂഷണ്‍ ജാദവിന് 2017 ലാണ് പാക് കോടതി വധശിക്ഷ വിധിച്ചത്. അന്താരാഷ്ട്ര നീതിന്യായ കോടതി വധശിക്ഷ സ്റ്റേ ചെയ്തു. നിയമപരമായ എല്ലാ അവകാശവും ഉറപ്പാക്കണമെന്നും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് കുല്‍ഭൂഷണ്‍ ജാദവിനെ കാണാനുള്ള അവസരം നല്‍കണമെന്നും കോടതി ഉത്തരവിട്ടിരുന്നു. കേസില്‍ കുല്‍ഭൂഷണ്‍ അപ്പീല്‍ നല്‍കാന്‍ വിസമ്മതിച്ചു എന്നായിരുന്നു പാക് അവകാശ വാദം.

അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവ് പാക് സര്‍ക്കാര്‍ ഇസ്ലാമാബാദ് ഹൈക്കോടതിയുടെ പരിഗണനയ്ക്ക് നല്‍കിയിരുന്നു. ഉപാധികളില്ലാതെ സ്വതന്ത്രമായി കുല്‍ഭൂഷണ്‍ ജാദവിന് ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കാണാന്‍ അവസരം നല്‍കണമെന്നും കേസ് രേഖകള്‍ ഹാജരാക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.