ആന്ധ്രയില്‍ വെള്ളപ്പൊക്കം: വാഹനങ്ങളും വളര്‍ത്തു മൃഗങ്ങളും ഒഴുകിപ്പോയി ; നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

ആന്ധ്രയില്‍ വെള്ളപ്പൊക്കം: വാഹനങ്ങളും വളര്‍ത്തു മൃഗങ്ങളും ഒഴുകിപ്പോയി ; നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു

അമരാവതി: ആന്ധ്രാപ്രദേശില്‍ കനത്ത മഴയും വെള്ളപ്പൊക്കവും. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദമാണ് ശക്തമായ മഴയ്ക്ക് കാരണം. കടപ്പയില്‍ കനത്ത മഴയേത്തുടര്‍ന്ന് ചേയോരു നദി കര കവിഞ്ഞു. മഴ ശക്തി പ്രാപിച്ചതോടെ നിരവധി ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു. ഒറ്റപ്പെട്ട മേഖലകളില്‍ അടുത്ത 24 മണിക്കൂറിനുള്ളില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്.

തിരുപ്പതിയിലും പ്രളയസമാന സാഹചര്യമായിരുന്നു. മഴ കുറഞ്ഞതോടെ സാഹചര്യം മെച്ചപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. തിരുപ്പതിയില്‍ കനത്ത മഴയേത്തുടര്‍വന്ന് നിരവധി ഭക്തര്‍ ക്ഷേത്രത്തില്‍ കുടുങ്ങിയിരുന്നു. മഴ കുറഞ്ഞതിനെ തുടര്‍ന്ന് തിരുപ്പതി തിരുമല ക്ഷേത്രത്തിന് സമീപത്തെ ഒരു റോഡിലൂടെയുള്ള ഗതാഗതം ഭാഗികമായി പുനസ്ഥാപിച്ചു.

മണ്ണിടിച്ചില്‍ സാധ്യത മുന്‍നിര്‍ത്തിയാണ് അധികൃതര്‍ ശ്രീ വെങ്കിടേശ്വര ക്ഷേത്രത്തിലേക്കുള്ള റോഡുകള്‍ അടച്ചത്. കനത്ത മഴയേത്തുടര്‍ന്ന് വിമാനങ്ങളും വഴിതിരിച്ചു വിട്ടിരുന്നു. മഴ കുറഞ്ഞതിനേത്തുടര്‍ന്നാണ് നേരത്തെ അടച്ച രണ്ട് റോഡുകളിലൊന്ന് തുറന്നത്. ഇതിലൂടെ കുടുങ്ങിക്കിടക്കുന്ന ഭക്തരെ പുറത്തെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

വാഹനങ്ങളും വളര്‍ത്തുമൃഗങ്ങളും ഒഴുകിപ്പോകുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പലരും പങ്കുവെച്ചിരുന്നു. അനന്തപുര്‍, കടപ്പ ജില്ലകളില്‍ ഇന്നും കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. ദക്ഷിണ ചെന്നൈ തീരം കടന്ന ന്യൂനമര്‍ദ്ദം അനന്തപുര്‍-ബെംഗളൂരു ബെല്‍റ്റിലേക്ക് നീങ്ങുകയാണെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.



ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.