രാജ്യത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി ശമ്പളവും സ്ഥാനക്കയറ്റവും മികവ് നോക്കി

രാജ്യത്തെ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇനി ശമ്പളവും സ്ഥാനക്കയറ്റവും മികവ് നോക്കി

ന്യൂഡല്‍ഹി: രാജ്യത്ത് സ്‌കൂള്‍ അധ്യാപകരുടെ പ്രകടനം വിലയിരുത്താന്‍ മൂല്യനിര്‍ണയ സംവിധാനം വരുന്നു. ഇതിന്റെ ഭാഗമായി നാഷണല്‍ പ്രൊഫഷനല്‍ സ്റ്റാന്‍ഡേര്‍ഡ് ഫോര്‍ ടീച്ചേഴ്‌സ് (എന്‍പിഎസ്ടി) എന്ന മാര്‍ഗരേഖയുടെ കരട് നാഷനല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ (എന്‍സിടിഇ) തയ്യാറാക്കിയിട്ടുണ്ട്.

അധ്യാപകനില്‍ നിന്ന് പ്രധാനാധ്യാപകനിലേക്കുള്ള സ്ഥാനക്കയറ്റം ഒഴിവാക്കിയാല്‍ അധ്യാപകരുടെ തൊഴില്‍രംഗത്ത് വളര്‍ച്ചയില്ലെന്നും പല അധ്യാപകരും ആവശ്യമായ അക്കാദമിക് മികവ് പുലര്‍ത്തുന്നില്ലെന്നുമുള്ള വിലയിരുത്തലിനെ തുടര്‍ന്നാണ് മാറ്റങ്ങള്‍ വരുത്തുന്നത്.

എന്‍പിഎസ്ടി മാര്‍ഗരേഖ അനുസരിച്ച്‌ അധ്യാപകരുടെ കരിയറില്‍ ബിഗിനര്‍ (പ്രഗമി ശിക്ഷക്), പ്രൊഫിഷ്യന്റ് (പ്രവീണ്‍ ശിക്ഷക്), എക്‌സ്പര്‍ട്ട് (കുശാല്‍ ശിക്ഷക്), ലീഡ് (പ്രമുഖ് ശിക്ഷക്) എന്നിങ്ങനെ നാല് ഘട്ടങ്ങളുണ്ടാകും. ബിഗിനര്‍ ആയിട്ടാണ് ആദ്യ നിയമനം. മൂന്നു വര്‍ഷത്തിന് ശേഷം പ്രൊഫിഷ്യന്റ് തലത്തിലേക്ക് അപേക്ഷിക്കാം. അടുത്ത മൂന്നു വര്‍ഷത്തിനുശേഷം എക്‌സ്‌പര്‍ട്ട് തലത്തിലേക്ക് അപേക്ഷിക്കാം. ഓരോ വര്‍ഷവുമുള്ള പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് ഓരോ തലത്തിലേക്കും അപേക്ഷിക്കേണ്ടത്. എക്‌സ്‌പര്‍ട്ട് ടീച്ചറായി അഞ്ചു വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാകും ലീഡ് ടീച്ചറായി പരിഗണിക്കുക.

എന്‍സിഇടി ആണ് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതും സ്ഥാനക്കയറ്റം അനുവദിക്കുന്നതും. രാജ്യത്തെ എല്ലാ വിദ്യാഭ്യാസ ബോര്‍ഡുകള്‍ക്കും ഈ മാറ്റം ബാധകമാണ്. എല്ലാ വര്‍ഷവും 50 മണിക്കൂറെങ്കിലും പരിശീലന പരിപാടിയില്‍ പങ്കെടുക്കണം. ഡിസംബര്‍ 16 വരെ കരടു മാര്‍ഗരേഖയില്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.