കടപ്പ: ആന്ധ്രപ്രദേശിലെ തെക്കൻ മേഖലകളിൽ പ്രളയത്തിൽ കനത്ത നാശനഷ്ടം. ചിറ്റൂരിൽ നൂറുകണക്കിന് വീടുകളാണ് വെള്ളത്തിൽ മുങ്ങിയത്. കടപ്പയിൽ മൂന്ന് ബസുകൾ ഒഴുക്കിൽപെട്ട് 12 പേർ മരിച്ചു. 18 പേരെ കാണാനില്ല
കടപ്പയിലെ മണ്ടപ്പള്ളി ഗ്രാമത്തിലാണ് ബസുകൾ ഒഴുക്കിൽപ്പെട്ടത്. സംഭവത്തിൽ മുപ്പത് പേർ ഒഴുകിപ്പോയി. 12 പേരുടെ മൃതദേഹങ്ങളാണ് ഇതിനോടകം കണ്ടെടുക്കാനായത്. മറ്റുള്ളവർക്കായി തിരച്ചിൽ ഊർജിതമായി തുടരുകയാണ്. മേഖലയിൽ പുഴകളെല്ലാം കരകവിഞ്ഞൊഴുകുകയാണ്. നദീതീരത്തും ഗ്രാമങ്ങളിലും ഒറ്റപ്പെട്ടവരെ രക്ഷിക്കാൻ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്.
ചിറ്റൂരിലാണ് കൂടുതൽ നാശനഷ്ടം സംഭവിച്ചിരിക്കുന്നത്. മേഖലയിൽ നിരവധി വീടുകൾ തകർന്നു. വളർത്തുമൃഗങ്ങളും വാഹനങ്ങളുമെല്ലാം കുത്തിയൊലിച്ചു വന്ന വെള്ളത്തിൽ ഒഴുകിപ്പോയി. ചിറ്റൂർ, കടപ്പ, തിരുപ്പതി മേഖലകളിലാണ് സ്ഥിതി രൂക്ഷമായി തുടരുന്നത്. അതേസമം തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്കുള്ള ഗതാഗതം പുനസ്ഥാപിച്ചിട്ടുണ്ട്.