ന്യൂഡൽഹി: രാജ്യത്തിന്റെ സമുദ്ര സുരക്ഷാ രംഗത്ത് വന്‍ കുതിപ്പു നല്‍കുന്ന അത്യാധുനിക പടക്കപ്പലായ ഐ എന്‍ എസ് വിശാഖപട്ടണം നാവികസേനയ്ക്ക് സമര്‍പ്പിച്ച് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ചടങ്ങില്‍ നാവികസേനാ മേധാവി മുഖ്യാതിഥിയായിരുന്നു.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഡിസ്‌ട്രോയര്‍ വിഭാഗത്തില്‍പ്പെട്ട കപ്പലാണ് ഐ.എന്‍.എസ് വിശാഖപട്ടണം. ഡിസ്‌ട്രോയര്‍ വിഭാഗത്തില്‍ നാവികസേനയുടെ പക്കലുള്ള കപ്പലുകളില്‍ വച്ച് ഏറ്റവും വലുതെന്ന വിശേഷണവും ഇനി ഐ.എന്‍.എസ് വിശാഖപട്ടണത്തിന് സ്വന്തമാണ്.
163 മീറ്റര്‍ നീളവും 7,400 ടണ്ണിലധികം ഭാരവുമുണ്ട്. ഈ കപ്പലിന്റെ 75 ശതമാനത്തോളം ഭാഗങ്ങള്‍ ഇന്ത്യന്‍ നിര്‍മിതമാണ്. സൂപ്പര്‍സോണിക് ഉപരിതല-ഉപരിതല, ഭൂതല-വിമാന മിസൈലുകള്‍, ഇടത്തരം, ഹ്രസ്വദൂര തോക്കുകള്‍, അന്തര്‍വാഹിനികള്‍ തകര്‍ക്കാന്‍ കഴിയുന്ന റോക്കറ്റുകള്‍, നൂതന ഇലക്‌ട്രോണിക് യുദ്ധ, ആശയവിനിമയ സ്യൂട്ടുകള്‍ എന്നിവയുള്‍പ്പെടെ നിരവധി അത്യാന്താധുനിക സൗകര്യങ്ങളാണ് ഐഎന്‍എസ് വിശാഖപട്ടണത്തിലുള്ളത്.
30 നോട്ടുകളില്‍ കൂടുതല്‍ വേഗത കൈവരിക്കാനുള്ള കഴിവും കപ്പലിനുണ്ട്. അത്യാധുനിക ഡിജിറ്റല്‍ നെറ്റ് വർക്കുകൾ, കോംബാറ്റ് മാനേജ്മെന്റ് സിസ്റ്റം, ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോം മാനേജ്മെന്റ് സിസ്റ്റം എന്നിവയും ഐ എന്‍ എസ് വിശാഖപട്ടണത്തിന്റെ പ്രത്യേകതയാണ്. അതേസമയം ഐഎന്‍എസ് വിശാഖപട്ടണം കമ്മീഷന്‍ ചെയ്തതോടെ അത്യാധുനിക യുദ്ധ കപ്പലുകള്‍ രൂപകല്‍പന ചെയ്യാനും നിര്‍മ്മിക്കാനും കഴിവുള്ള പ്രമുഖ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയും സ്ഥാനം പിടിച്ചു.