ന്യുഡല്‍ഹി: മുല്ലപ്പെരിയാര്‍ വിഷയം ഇന്ന് വീണ്ടും സുപ്രീം കോടതി പരിഗണിക്കും. മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വിനെ കേരളം ശക്തമായി എതിര്‍ക്കും. ബേബി ഡാമിന്റെ സമീപത്തെ വിവാദ മരം മുറി വിഷയവും കോടതിയില്‍ പരാമര്‍ശിക്കും.
നിലവില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ പരമാവധി ജലനിരപ്പായ 142 അടി വെള്ളം സംഭരിക്കാം. മേല്‍നോട്ട സമിതി അംഗീകരിച്ച റൂള്‍ കര്‍വ് പ്രകാരമാണിത്. ഇന്നലെ മുതലാണ് പുതിയ റൂള്‍ കര്‍വ് നിലവില്‍ വന്നത്. ഇതിനെ കേരളം ശക്തമായി എതിര്‍ക്കും. ജസ്റ്റിസുമാരായ എം എന്‍ ഖാന്‍വില്‍ക്കര്‍, സി ടി രവികുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.
മരംമുറി വിവാദത്തിലും കേരളത്തിന്റെ നിലപാട് നിര്‍ണായകമാണ്. തമിഴ്നാട് തങ്ങളുടെ നിലപാടും എതിര്‍പ്പും കോടതിയെ അറിയിച്ചിട്ടുണ്ട്. ബേബി ഡാം ശക്തിപ്പെടുത്താനും മരങ്ങള്‍ മുറിക്കാനും കേരളം അനുവദിക്കുന്നില്ലെന്ന് തമിഴ്നാട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. മേല്‍നോട്ട സമിതിയുടെ ആവശ്യപ്രകാരം കേരളം മരം ുറിക്കാന്‍ അനുമതി നല്‍കിയെങ്കിലും പിന്നീട് മരവിപ്പിക്കുകയായിരുന്നു.
അതേസമയം മികച്ച പ്രവര്‍ത്തന സ്ഥാപനങ്ങളുടെ സഹായത്തോടെ അടിയന്തരമായി അണക്കെട്ടില്‍ സുരക്ഷാ പരിശോധന നടത്തണമെന്ന് ഹര്‍ജിക്കാരനായ ഡോ. ജോ ജോസഫ് ആവശ്യപ്പെട്ടു. കേരളത്തിന്റെ വിയോജിപ്പും കൂടി കണക്കിലെടുത്തുകൊണ്ട് മേല്‍നോട്ട സമിതി റൂള്‍ കര്‍വും ഗേറ്റ് ഓപ്പറേഷന്‍ ഷെഡ്യൂളും നിശ്ചയിക്കണമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.