ദുബായ് : നിർദ്ദേശങ്ങള്‍ പാലിക്കാതെ എത്തിയതിനാല്‍ രാജ്യത്ത് ഇറങ്ങാന്‍ കഴിയാതെ 66 ഇന്ത്യാക്കാരും 206 പാക്കിസ്ഥാന്‍ സ്വദേശികളും ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ കുടുങ്ങി. സന്ദർശക വിസയില്‍ രാജ്യത്തെത്തുന്നവർക്ക് തിരിച്ചുപോകുന്നതിനുളള ടിക്കറ്റ് വേണമെന്നുളളത് നിർബന്ധമാണ്. അതോടൊപ്പം തന്നെ യുഎഇയില്‍ താമസസൗകര്യം ഹോട്ടലിലുളള ബുക്കിംഗോ അതല്ല ബന്ധുക്കളുടെ കൂടെയുളള താമസസൗകര്യമോ ഉറപ്പാക്കണം. ചെലവിനുളള പണം കൈയില്‍ കരുതുകയും വേണം.
1225 പാക്കിസ്ഥാന്‍ സ്വദേശികള്‍ക്കാണ് അനുമതി നിഷേധിച്ചത്. ഇതില്‍ തന്നെ 1019 പേർ സ്വദേശത്തേക്ക് തിരിച്ച് പോയി. 206 പേർ ഇപ്പോഴും അനുമതി കാത്ത് വിമാനത്താവളത്തിലുണ്ടെന്ന് പാകിസ്ഥാന്‍ കോണ്‍സുലേറ്റ് പ്രതിനിധിയെ ഉദ്ധരിച്ച് ഖലീജ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.ദില്ലിയില്‍ നിന്നും ഗോ എയർ വിമാനത്തിലെത്തിയ, രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ 66 ഇന്ത്യാക്കാരാണ് വിമാനത്താവളത്തിലുളളതെന്ന് ദുബായ് കോണ്‍സുലേറ്റ് ജനറല്‍ നീരജ് അഗർവാള്‍ പറഞ്ഞു. ഇവർ മടക്കയാത്ര ടിക്കറ്റും ചെലവിനുളള പണവും കൈയ്യില്‍ കരുതിയിട്ടുണ്ട്. അബുദബി ഇന്ത്യന്‍ എംബസി അധികൃതർ ഉള്‍പ്പടെ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടെന്നും പരിഹാരമുണ്ടാകുമെന്ന് പ്രതീക്ഷികുന്നുവെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വാരവും നിർദ്ദേശങ്ങള്‍ പാലിക്കാതെയെത്തിയ നിരവധി പേർ വിമാനത്താവളത്തില്‍ കുടുങ്ങിയിരുന്നു.