ഒമാനിലേക്ക് പ്രവേശിക്കുന്ന യാത്രാക്കാരുടെ ക്വാറന്‍റീന്‍ കാലാവധിയില്‍ മാറ്റം വരുത്തി. സുപ്രീം കമ്മിറ്റിയുടേതാണ് തീരുമാനം. പുതിയ നിർദ്ദേശപ്രകാരം ഒമാനിലേക്ക് യാത്രചെയ്യുന്ന മുഴുവൻ യാത്രികർക്കും രാജ്യത്ത് പ്രവേശിക്കുന്നതിന് മുൻപായി, കോവിഡ് 19 പിസിആർ പരിശോധനാ ഫലങ്ങൾ നിർബന്ധമാണ്.യാത്രയ്ക്ക് 96 മണിക്കൂറിനുള്ളിലെടുത്തതായിരിക്കണം ഇതെന്നും നിർബന്ധമാണ്. പിസിആർ നെഗറ്റീവ് റിസല്‍ട്ട് കൈയ്യിലുണ്ടെങ്കിലും ഒമാനിൽ പ്രവേശിച്ച ശേഷം യാത്രികർ വീണ്ടും ഒരു തവണകൂടി പിസിആർ ടെസ്റ്റ് നടത്തണം. ഇതിനു ശേഷം, 7 ദിവസത്തെ ക്വാറന്‍റീനും വേണം. ക്വാറന്റീൻ പൂർത്തിയാക്കിയ ശേഷം, എട്ടാം ദിവസം ഒരു തവണ കൂടി പിസിആർ ടെസ്റ്റ് നടത്തേണ്ടതാണ്. ഇതുവരെ ഒമാനിൽ വിദേശത്തു നിന്നെത്തുന്നവർക്ക് 14 ദിവസത്തെ ക്വാറന്‍റീനാണ് നിർദേശിച്ചിരുന്നത്.ആരോഗ്യ മന്ത്രാലയത്തിന്‍റെ മാനദണ്ഡങ്ങൾ അനുസരിച്ചായിരിക്കണം ഇത്തരം പിസിആർ പരിശോധനകൾ നടത്തേണ്ടത്. എട്ടാം ദിവസത്തെ പരിശോധനയില്‍ നെഗറ്റീവാണെങ്കില്‍ ക്വാറന്‍റീന്‍ അവസാനിപ്പിക്കാം.
