അമരാവതി: പ്രളയത്തില്‍ ആന്ധ്രപ്രദേശിൽ മരണം 59 ആയി. മഴയ്ക്ക് ശമനമുണ്ടെങ്കിലും അണക്കെട്ടുകളില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്ന് വിട്ടതിനാല്‍ താഴ്ന്ന മേഖലകളില്‍ വെള്ളപ്പൊക്കം രൂക്ഷമാണ്.
പ്രധാന പാലങ്ങള്‍ അടക്കം കുത്തൊഴുക്കില്‍ തകര്‍ന്നതിനാല്‍ കിഴക്കന്‍ ജില്ലകളില്‍ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു. നാലായിരം ഹെക്ടറിലേറെ കൃഷിക്ക് നാശമുണ്ടായി. റെയല ചെരിവ് ജലസംഭരണിക്ക് താഴെയുള്ള 25 ഗ്രാമങ്ങള്‍ വെള്ളത്തിലാണ്. ബലക്ഷയം കണ്ടെത്തിയതോടെ കടപ്പ ജില്ലയിലെ അന്നമയ അണക്കെട്ടില്‍ നിന്ന് കൂടുതല്‍ വെള്ളം തുറന്നുവിട്ടു.
അന്നമയ അണക്കെട്ടില്‍ നിന്ന് അധികം ജലം പുറത്തേക്ക് ഒഴുക്കിയതോടെ കഡപ്പ ജില്ലയിലും സ്ഥിതി രൂക്ഷമാണ്. ചിറ്റൂര്‍ നെല്ലൂര്‍ അടക്കം കാര്‍ഷിക മേഖലകളില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് ദിവസത്തിനകം വീണ്ടും മഴ കനക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് ആന്ധ്രയില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. റെയ്ല ചെരിവിന് താഴെയുള്ള നൂറ് ഗ്രാമങ്ങളിലും തിരുപ്പതി നഗരത്തിലും അതീവജാഗ്രതാ നിര്‍ദേശം തുടരുകയാണ്.