ന്യൂഡല്‍ഹി: ഡൽഹിയിൽ അന്തരീക്ഷ മലിനീകരണം രൂക്ഷമായി തുടരുന്നതിനിടയിൽ സ്‌കൂളുകള്‍ തുറക്കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് സുപ്രീം കോടതി. മുതിര്‍ന്നവര്‍ വര്‍ക്ക് ഫ്രം ഹോമുമായി വീട്ടില്‍ ഇരിക്കുമ്പോഴും കുട്ടികള്‍ സ്‌കൂളില്‍ വരണമെന്നാണ് സര്‍ക്കാര്‍ നിലപാടെന്ന് ചീഫ് ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഡല്‍ഹിയിലെ മലിനീകരണ തോത് രൂക്ഷമായിരിക്കുകയാണെന്ന് സുപ്രീം കോടതി പറഞ്ഞു. മലിനീകരണം കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിലയിരുത്താന്‍ കോടതി അതോറിറ്റിയെ നിയോഗിക്കുമെന്ന് ബെഞ്ച് അറിയിച്ചു.
മലിനീകരണം ഉയര്‍ന്നുനില്‍ക്കുമ്പോഴും സ്‌കൂള്‍ തുറക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോവുന്നത് എന്തുകൊണ്ടെന്ന് സര്‍ക്കാരിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് സിങ്വിയോട് കോടതി ആരാഞ്ഞു. മുതിര്‍ന്നവര്‍ വര്‍ക്ക് ഫ്രം ഹോമുമായി വീടുകളില്‍ ഇരിക്കുകയാണ്. അപ്പോള്‍ പിന്നെ കുട്ടികള്‍ സ്‌കൂളില്‍ പോവുന്നത് എന്തിനെന്ന് കോടതി ചോദിച്ചു.
മലിനീകരണം കുറയ്ക്കാന്‍ ലോക്ക്ഡൗണ്‍ വരെ ആലോചിക്കുന്നു എന്ന് സര്‍ക്കാര്‍ നേരത്തെ പറഞ്ഞു. എന്നാല്‍ എല്ലാ കുട്ടികളും സ്‌കൂളില്‍ പോവുന്നു. വായുമലിനീകരണ തോത് ഉയര്‍ന്നുനില്‍ക്കുമ്പോഴും മൂന്നര വയസുകാരും നാലര വയസുകാരുമെല്ലാം സ്‌കൂളില്‍ പോവുകയാണ്. അവരുടെ ആരോഗ്യം ആരാണ് സംരക്ഷിക്കുകയെന്ന് കോടതി ചോദിച്ചു.