തൊഴില്‍ സമയം കൃത്യമായി നിശ്ചയിക്കും; വര്‍ക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം നടപ്പാക്കാനൊരുങ്ങി കേന്ദ്രം

തൊഴില്‍ സമയം കൃത്യമായി നിശ്ചയിക്കും; വര്‍ക്ക് ഫ്രം ഹോമിനായി പുതിയ ചട്ടം നടപ്പാക്കാനൊരുങ്ങി കേന്ദ്രം

ന്യുഡല്‍ഹി: വര്‍ക്ക് ഫ്രം ഹോം പുതിയ ചട്ടത്തിനായി നടപടികള്‍ ആരംഭിച്ച് കേന്ദ്ര സര്‍ക്കാര്‍. വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂട്ട് തയ്യാറാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. വര്‍ക്ക് ഫ്രം ഹോം ചട്ടങ്ങളില്‍ ജീവനക്കാരുടെ തൊഴില്‍ സമയം കൃത്യമായി നിശ്ചയിക്കും. ഇന്റര്‍നെറ്റ്, വൈദ്യുതി എന്നിവയ്ക്കു വരുന്ന ചെലവിന് വ്യവസ്ഥയുണ്ടാകും.

കോവിഡാനന്തര സാഹചര്യത്തില്‍ വര്‍ക്ക് ഫ്രം ഹോം തൊഴില്‍ രീതിയായി മാറുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നീക്കം. പോര്‍ചുഗലിലെ നിയമ നിര്‍മാണം മാതൃകയാക്കിയാണ് ചട്ടക്കൂട് തയ്യാറാക്കുന്നത്. നിലവില്‍ ഇന്ത്യയില്‍ വര്‍ക്ക് ഫ്രം ഹോമിന് നിയമപരമായ ചട്ടക്കൂടില്ല. സ്ഥാപന ഉടമയും ജീവനക്കാരും തമ്മിലെ ധാരണയിലാണ് വര്‍ക്ക് ഫ്രം ഹോം നടക്കുന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രം പുതിയ ചട്ടങ്ങള്‍ തയാറാക്കുന്നത്.

ജോലി സമയത്തിന് ശേഷം ജീവനക്കാര്‍ക്ക് മെസേജ് അയക്കുന്നത് പോര്‍ചുഗല്‍ നിയമ വിരുദ്ധമാക്കിയിരുന്നു. തൊഴില്‍ നിയമത്തിലാണ് പോര്‍ചുഗീസ് സര്‍ക്കാര്‍ ഇത് സംബന്ധിച്ച ഭേദഗതി വരുത്തിയത്. ജോലി സമയം അല്ലാത്ത സമയത്ത് ജീവനക്കാരെ ബുദ്ധിമുട്ടിച്ചാല്‍ ഇനി മുതല്‍ പോര്‍ച്ചുഗലില്‍ തൊഴിലാളികള്‍ക്ക് തൊഴിലുടമകള്‍ക്കെതിരെ നിയമപരമായി നീങ്ങാം. ഇതിന് പുറമെ വര്‍ക്ക് ഫ്രം ഹോം ചെയ്യുന്ന ജീവനക്കാരെ സംരക്ഷിക്കുന്ന തിരത്തിലും നിയമ ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.

റിമോട്ട് ജീവനക്കാര്‍ക്ക് താമസിക്കാന്‍ പറ്റിയ ലോകത്തെ ഏറ്റവും മികച്ച രാജ്യമാണ് പോര്‍ചുഗലെന്ന് തൊഴില്‍ മന്ത്രി അന്ന മെന്‍ഡെസ് പറയുന്നു. അത്തരക്കാരെ പോര്‍ചുഗലിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. കോവിഡ് മഹാമാരി പടര്‍ന്ന് പിടിച്ചതോടെ മിക്ക തൊഴിലിടങ്ങളിലും വര്‍ക്ക് ഫ്രം ഹോം സേവനം നടപ്പാക്കിയിരുന്നു. എന്നാല്‍ ഇതിന്റെ മറവില്‍ അധിക സമയം ജോലിയെടുപ്പിക്കല്‍, ഉള്‍പ്പെടെ ചൂഷണങ്ങളും നടക്കുന്നുണ്ടെന്നാണ് ആക്ഷേപം. ഈ പശ്ചാത്തലത്തിലാണ് വര്‍ക്ക്-ലൈഫ് ബാലന്‍സ് ഉറപ്പാക്കാന്‍ പുതിയ നടപടികളുമായി പോര്‍ച്ചുഗീസ് സര്‍ക്കാര്‍ രംഗത്തെത്തിയത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.